ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് ഓണത്തിന് മുൻപായി അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി എപി അനിൽകുമാർ അറിയിച്ചു. ദുരന്തത്തിൽ ഇരയായ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാനാണ് സർക്കാർ ധാരണയായിരിക്കുന്നത്. ഉടൻ ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും മന്ത്രി ഇടുക്കിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ദുരന്തബാധിതരായ 18 കുടുംബങ്ങൾ ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു മാസമായി നടത്തിവന്ന സമരം ഒടുവിൽ വിജയത്തിലെത്തിയിരിക്കുകയാണ്. വിഷയം പഠിച്ച് ജില്ലാ ഭരണകൂടം നൽകിയ നിർദ്ദേശങ്ങളും ശുപാർശകളും പൂർണ്ണമായും സർക്കാർ അംഗീകരിച്ചതായി റവന്യൂ മന്ത്രി വ്യക്തമാക്കി.
ഇടുക്കി ജില്ലയിലെ സങ്കീർണ്ണമായ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലഹരണപ്പെട്ട പഴയ ഭൂനിയമങ്ങൾ പരിഷ്കരിക്കണമെന്ന ജനങ്ങളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. സംസ്ഥാനത്ത് 'രണ്ടാം ഭൂപരിഷ്കരണ നിയമം' നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും, ഇതോടെ ഇടുക്കിയിലെ കർഷകരുടെയും സാധാരണക്കാരുടെയും ഭൂമി സംബന്ധമായ ആശങ്കകൾക്ക് ശാശ്വത പരിഹാരമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates