ഇടുക്കി: സ്വന്തം വീടിന് മണ്ണെടുത്തതിന്റെ പേരിൽ വനംവകുപ്പ് അഞ്ച് വർഷം മുൻപ് പിടിച്ചെടുത്ത മണ്ണുമാന്തി യന്ത്രം വിട്ടുനൽകുന്ന കാര്യത്തിൽ ഇന്നും തീരുമാനമായില്ല. മൂന്നാർ ഡിഎഫ്ഒയുടെ സാന്നിധ്യത്തിൽ ചെമ്പൻകുഴി ഫോറസ്റ്റ് ഓഫീസിൽ വെച്ച് ചൊവ്വാഴ്ച നടന്ന നിർണ്ണായക ചർച്ചയും പരാജയപ്പെടുകയായിരുന്നു. ഇതോടെ നീതി തേടി ബുധനാഴ്ച തിരുവനന്തപുരത്ത് വനംവകുപ്പ് മന്ത്രിയെ നേരിട്ട് കാണുമെന്ന് ജെസിബി ഉടമയും ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയുമായ ഗോത്രവിഭാഗക്കാരനായ ആദിവാസി യുവാവ് അജീഷ് പറഞ്ഞു. നിസാരമായ കുറ്റമാരോപിച്ചാണ് സാധാരണക്കാരനായ ഒരു യുവാവിന്റെ ഏക ഉപജീവനമാർഗ്ഗമായ ലക്ഷങ്ങൾ വിലവരുന്ന വാഹനം അര പതിറ്റാണ്ടായി വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്.
അഞ്ച് വർഷം മുൻപാണ് അജീഷ് സ്വന്തം പുരയിടത്തിൽ വീട് നിർമ്മാണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്തത്. എന്നാൽ വനാതിർത്തിയോട് ചേർന്നുള്ള ഭാഗത്തുനിന്നും പാഴ്‌മരം പിഴുതെടുത്തു എന്നും ഇതിലൂടെ വനംവകുപ്പിന് 500 രൂപയുടെ നഷ്ടമുണ്ടാക്കി എന്നുമാരോപിച്ചാണ് ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്യുകയും ലക്ഷങ്ങൾ വിലവരുന്ന ജെസിബി പിടിച്ചെടുക്കുകയും ചെയ്തത്. വാഹനം വിട്ടു കിട്ടാനായി വർഷങ്ങളായി ഓഫീസുകൾ കയറിയിറങ്ങി മടുത്ത അജീഷ് കഴിഞ്ഞ ദിവസം ചെമ്പൻകുഴി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ വെച്ച് സ്വന്തം വാഹനത്തിന് മുകളിൽ കയറി ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അന്ന് മൂന്നാർ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന വനംവകുപ്പിന്റെ ഉറപ്പിന്മേലാണ് അജീഷ് നാടകീയ സമരം അവസാനിപ്പിച്ചത്. എന്നാൽ ഇന്ന് നടന്ന ചർച്ചയിലും വാഹനം വിട്ടുനൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. വാഹനം വിട്ടുകൊടുക്കില്ലെന്നും നിയമപ്രകാരം കണ്ടുകെട്ടുമെന്നും വേണമെങ്കിൽ അജീഷിന് കോടതിയെ സമീപിക്കാമെന്നുമാണ് വനംവകുപ്പ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്.
ഡിഎഫ്ഒയുമായി നടത്തിയ ചർച്ചയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂലമായ യാതൊരു ഉറപ്പുകളും ലഭിച്ചില്ലെന്ന് അജീഷ് മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച തിരുവനന്തപുരത്ത് വനംവകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക ചർച്ചയ്ക്ക് വഴിയൊരുങ്ങുന്നുണ്ട്. ഇതിനായി തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നും മന്ത്രിതലത്തിൽ നടക്കുന്ന ഈ ചർച്ചയിലാണ് തന്റെയും കുടുംബത്തിന്റെയും അവസാന പ്രതീക്ഷയെന്നും അജീഷ് കൂട്ടിച്ചേർത്തു. സാധാരണക്കാരനായ ആദിവാസി യുവാവിനോട് വനംവകുപ്പ് കാണിക്കുന്ന ഈ നീതികേടിനെതിരെ മലയോര മേഖലയിൽ വലിയ ജനരോഷമാണ് ഉയരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates