കാന്തല്ലൂർ: ഇടുക്കിയിലെ മലയോര ഗ്രാമമായ കാന്തല്ലൂരിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ തകർത്തു. കാന്തല്ലൂർ ഗുഹാനാഥപുരത്താണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ഇന്ന് പുലർച്ചെയോടെ കാട്ടാനകളുടെ പരാക്രമമുണ്ടായത്. പുലർച്ചെ ഒരു മണിയോടെയാണ് കാടിറങ്ങിയെത്തിയ മൂന്ന് കാട്ടാനകൾ ജനവാസമേഖലയിൽ നാശം വിതച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന പെരുമല സ്വദേശി രാമകൃഷ്ണൻ, ഗുഹാനാഥപുരം സ്വദേശി രവി എന്നിവരുടെ ഉടമസ്ഥതയിലുള്ള ജീപ്പുകളാണ് കാട്ടാനകൾ കുത്തിമറിക്കുകയും ചവിട്ടിമെതിച്ച് തകർക്കുകയും ചെയ്തത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാന്തല്ലൂരും പരിസരപ്രദേശങ്ങളിലും കാട്ടാനശല്യം അതിരൂക്ഷമായി തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. മൂന്ന് കാട്ടാനകൾ അടങ്ങുന്ന സംഘം മേഖലയിൽ സ്ഥിരമായി തമ്പടിച്ചിരിക്കുകയാണ്. രാത്രികാലങ്ങളിൽ കാർഷിക വിളകളും വീട്ടുപകരണങ്ങളും തകർക്കുന്നത് പതിവായതോടെ ജീവൻ പണയം വെച്ചാണ് തോട്ടം തൊഴിലാളികളും കർഷകരും ഇവിടെ കഴിയുന്നത്. വാഹനങ്ങൾ തകർക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചു. തുടർന്ന് വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനകളെ ജനവാസമേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്തി. മേഖലയിൽ കാട്ടാനകൾ വീണ്ടും തിരിച്ചെത്താൻ സാധ്യതയുള്ളതിനാൽ വനംവകുപ്പ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates