പീരുമേട്: വണ്ടിപ്പെരിയാർ സത്രത്തിലെ എയർസ്ട്രിപ്പ് നിർമ്മാണത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമം. മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ വനംവകുപ്പും റവന്യൂ അധികൃതരും തമ്മിൽ ധാരണയായി. ഭൂമി സംബന്ധിച്ച് വനംവകുപ്പുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിച്ചതോടെ പദ്ധതിക്ക് പുതിയ ജീവൻ വെച്ചിരിക്കുകയാണ്. എൻസിസി എയർ വിങ് കേഡറ്റുകൾക്ക് വിമാനം പറത്തുന്നതിൽ പ്രായോഗിക പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മലയോര മേഖലയായ സത്രത്തിൽ എയർസ്ട്രിപ്പ് നിർമ്മാണം തുടങ്ങിയത്.
800 മീറ്റർ നീളമുള്ള റൺവേ ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ സത്രത്തിൽ പൂർത്തിയാക്കിയിരുന്നു. വ്യോമസേനയുടെ ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി ഇറക്കുകയും ചെയ്തു. എന്നാൽ പിന്നീട് പെയ്ത അതിശക്തമായ മഴയിൽ റൺവേയുടെ ഷോൾഡറിന്റെ ഒരു വശം വലിയ തോതിൽ ഇടിഞ്ഞുതാഴ്ന്നതോടെ പദ്ധതി പ്രതിസന്ധിയിലായി. തകർന്ന ഭാഗത്ത് റൺവേ സുരക്ഷിതമാക്കാൻ ബലമേറിയ സംരക്ഷണഭിത്തി നിർമ്മിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇതിനായി കൂടുതൽ വനഭൂമി വിട്ടുനൽകാനോ നിർമ്മാണത്തിനോ വനംവകുപ്പ് അനുമതി നൽകിയില്ല. തുടർന്ന് വർഷങ്ങളോളം എയർസ്ട്രിപ്പിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചു.
പ്രതിസന്ധിക്ക് പരിഹാരം കാണാൻ പീരുമേട് എംഎൽഎ സിറിയക് തോമസിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ കളക്ടറും കോട്ടയം ഡിഎഫ്ഒയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് നിർണ്ണായക വഴിത്തിരിവുണ്ടായത്. എയർസ്ട്രിപ്പിന്റെ സുരക്ഷയ്ക്കും നിർമ്മാണത്തിനുമായി നിലവിൽ ആവശ്യമുള്ള ആറര ഏക്കറോളം സ്ഥലം എൻസിസിക്ക് വിട്ടുനൽകാൻ വനംവകുപ്പ് സമ്മതിച്ചു. വനംവകുപ്പ് വിട്ടുനൽകുന്ന ഈ വനഭൂമിക്ക് പകരമായി തുല്യ അളവിലുള്ള റവന്യൂ ഭൂമി വനംവകുപ്പിന് കൈമാറാനാണ് ഔദ്യോഗിക തീരുമാനം. ഇതുമായി ബന്ധപ്പെട്ട റവന്യൂ-ഫോറസ്റ്റ് രേഖകളുടെ കൈമാറ്റ നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കും.
ഭൂമി കൈമാറ്റം പൂർത്തിയാകുന്നതോടെ കനത്ത മഴയിൽ തകർന്ന റൺവേയുടെ ഭാഗങ്ങൾ പുനർനിർമ്മിക്കുകയും ശക്തമായ സംരക്ഷണഭിത്തി നിർമ്മിക്കുകയും ചെയ്യും. രണ്ടാംഘട്ടമായി വ്യോമ പരിശീലനത്തിനെത്തുന്ന എൻസിസി കേഡറ്റുകൾക്ക് താമസിക്കാനും പഠിക്കാനുമുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങളും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും എയർസ്ട്രിപ്പിൽ സജ്ജമാക്കും. നടപടിക്രമങ്ങൾ വേഗത്തിലാക്കി പരമാവധി രണ്ട് മാസത്തിനകം എയർസ്ട്രിപ്പിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇടുക്കിയുടെ വിനോദസഞ്ചാര, ദുരന്തനിവാരണ മേഖലകൾക്കും വലിയൊരു മുന്നേറ്റമായി സത്രം എയർസ്ട്രിപ്പ് മാറും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates