ഇടുക്കി: ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പാറക്കടവിൽ ചെക്ക് ഡാം നിർമ്മാണത്തെ തുടർന്ന് സമീപത്തെ വീടുകളിലും കൃഷിയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്. വിസ്തൃതി കുറഞ്ഞ പാറക്കടവ് തോട്ടിൽ അശാസ്ത്രീയമായി നടത്തിയ നിർമ്മാണപ്രവർത്തനങ്ങളാണ് പ്രദേശവാസികൾക്ക് വലിയ ദുരിതമായി മാറിയിരിക്കുന്നത്.ഏഴ് കോടിയോളം രൂപ ചെലവഴിച്ചാണ് കാമാക്ഷി പഞ്ചായത്തിലെ പാറക്കടവ് തോട്ടിൽ ചെക്ക് ഡാം നിർമ്മാണം ആരംഭിച്ചത്. പദ്ധതിക്ക് തുടക്കമിട്ട സമയത്ത് ചെക്ക് ഡാമിന് സമീപം തോടിന്റെ ഇരുവശവും സംരക്ഷണഭിത്തി നിർമ്മിച്ച് പ്രദേശം സുരക്ഷിതമാക്കുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ നിർമ്മാണം പുരോഗമിച്ചപ്പോൾ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല. വീതി കുറഞ്ഞ തോടിന്റെ മധ്യഭാഗത്തായി വലിയ പില്ലറുകൾ നിർമ്മിച്ചതോടെ ഒഴുകിയെത്തുന്ന മരക്കൊമ്പുകളും മാലിന്യങ്ങളും ഇവിടെ അടിഞ്ഞുകൂടാൻ തുടങ്ങി.
ഞായറാഴ്ച പ്രദേശത്തുണ്ടായ ശക്തമായ മഴയിൽ തോടിലെ ജലനിരപ്പ് ഉയരുകയും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കാരണം വെള്ളമൊഴുക്ക് തടസ്സപ്പെട്ട് തോട് കരകവിയുകയുമായിരുന്നു. ഇതോടെ സമീപത്തെ നിരവധി വീടുകളിൽ വെള്ളം കയറുകയും ഏക്കറുകണക്കിന് കൃഷി നശിക്കുകയും ചെയ്തു.മലവെള്ളത്തോടൊപ്പം പാമ്പും മറ്റ് അപകടകാരികളായ ഇഴജന്തുക്കളും വീടുകളിലേക്ക് ഒഴുകിയെത്തിയതായി പ്രദേശവാസിയായ വിനയൻ പറഞ്ഞു. സർക്കാർ നൽകിയ സ്ഥലത്ത് വീടുവെച്ച് താമസിക്കുന്ന തങ്ങൾക്ക് നിലവിലെ അവസ്ഥയിൽ യാതൊരു സുരക്ഷിതത്വവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ നിർമ്മാണത്തിലെ അശാസ്ത്രീയതയെക്കുറിച്ചും ഉയർന്ന അഴിമതി ആരോപണങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ബിജു ആവശ്യപ്പെട്ടു. തോടിന്റെ മധ്യത്തിലുള്ള പില്ലറുകൾ ഉടനടി നീക്കം ചെയ്യണമെന്നും, ഇരുവശവും കല്ലുകെട്ടി സംരക്ഷിച്ച് പ്രദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates