മൂന്നാർ: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ ടൂറിസ്റ്റുകളുടെ ഭാഗത്തുനിന്നുള്ള അപകടകരമായ വാഹനയാത്രകൾ തുടർക്കഥയാകുന്നു. മൂന്നാർ പള്ളിവാസലിന് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൽ നിന്നുള്ള അപകടകരമായ യാത്രയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ രണ്ട് വശങ്ങളിലൂടെ മൂന്ന് യാത്രക്കാർ ശരീരം പൂർണ്ണമായും പുറത്തിട്ടാണ് യാത്ര ചെയ്തത്.
റോഡ് നിർമ്മാണം നടക്കുന്നതിനാലാൽ വശങ്ങളിൽ വലിയ കുഴികളും തടസ്സങ്ങളുമുള്ള അതീവ ഇടുങ്ങിയ പാതയിലൂടെയാണ് വിനോദസഞ്ചാരികൾ ഈ ജീവൻമരണക്കളി നടത്തിയത്. എതിർദിശയിൽ നിന്നോ പിന്നിൽ നിന്നോ മറ്റൊരു വാഹനം അശ്രദ്ധമായി വന്നാൽ വലിയ ദുരന്തത്തിന് കാരണമാകുന്ന രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം.
അടുത്തകാലത്തായി മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ, പ്രത്യേകിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ, കാറിന്റെ സൺറൂഫിലൂടെയും വിൻഡോയിലൂടെയും പുറത്തേക്ക് ആംഗ്യങ്ങൾ കാട്ടി അപകടയാത്ര നടത്തുന്നത് പതിവാകുകയാണ്.
സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ്സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് തമിഴ്‌നാട് ആർ.ടി.ഒ അധികൃതരുമായി ബന്ധപ്പെട്ട് ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ പിഴയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates