മൂന്നാർ: 2020 ഓഗസ്റ്റ് 6-ന്റെ ആ കറുത്ത രാത്രിയിൽ, ഒരു മലവെള്ളപ്പാച്ചിലിൽ പെട്ടിമുടി എന്ന തേയിലത്തോട്ട ലയങ്ങളിലെ പതിറ്റാണ്ടുകളുടെ സ്വപ്നങ്ങളും മനുഷ്യജീവിതങ്ങളുമാണ് മണ്ണിനടിയിലായത്. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ആ മഹാദുരന്തത്തിന്റെ മായാത്ത ഓർമ്മകൾക്ക് ഇന്ന് ആറു വർഷം തികയുന്നു.ദുരന്തത്തിൽ വിടപറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ കണ്ണീരോടെ പ്രാർത്ഥനകൾ അർപ്പിക്കുകയാണ് ഉറ്റവരും ഉടയോരും.
ഓർമ്മദിനത്തോടനുബന്ധിച്ച് ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾ മൂന്നാർ കണ്ണൻകാട്ടിയിലെ കല്ലറകളിലെത്തി പ്രത്യേക പ്രാർത്ഥനകൾ നടത്തി. വേർപിരിഞ്ഞുപോയവർക്ക് ജീവിച്ചിരുന്നപ്പോൾ ഏറെ ഇഷ്ടമായിരുന്ന പലഹാരങ്ങളും വിഭവങ്ങളും പൂക്കളും കല്ലറകളിൽ സമർപ്പിച്ചാണ് ബന്ധുക്കൾ അനുസ്മരിച്ചത്. വർഷങ്ങൾ പലത് കടന്നുപോയിട്ടും പെട്ടിമുടി സൃഷ്ടിച്ച ആഴത്തിലുള്ള മുറിവുകളും പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദനയും ഇന്നും ആ തോട്ടം തൊഴിലാളികളുടെ മനസ്സിൽ മായാതെ തുടരുകയാണ്. "കാലം ഏറെ കഴിഞ്ഞെങ്കിലും ആ രാത്രി ഞങ്ങൾക്ക് തന്ന ആഘാതം ഇന്നും വിട്ടുമാറിയിട്ടില്ല. പ്രിയപ്പെട്ടവരുടെ മുഖങ്ങൾ മാത്രമാണ് കൺമുന്നിൽ," കല്ലറയിലെത്തിയ ബന്ധുക്കൾ വിങ്ങിപ്പൊട്ടി.
ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ നിരവധി പ്രമുഖർ കണ്ണൻകാട്ടിയിലെ കല്ലറകളിൽ എത്തിച്ചേർന്നു. കണ്ണൻദേവൻ കമ്പനി അധികൃതർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, സാമൂഹിക-സാംസ്കാരിക സംഘടന പ്രതിനിധികൾ എന്നിവർ അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്തു. കേരള പൊലീസ് അക്കാദമി ഡയറക്ടറും മൂന്നാർ സ്വദേശിയുമായ സേതുരാമൻ ഐ.പി.എസ് ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി കല്ലറകളിൽ പ്രാർത്ഥനകളിൽ പങ്കുചേരുകയും അനുസ്മരണ അർപ്പിക്കുകയും ചെയ്തു. 70 പേരുടെ ജീവനാണ് അന്ന് പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ പൊലിഞ്ഞുപോയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates