കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലും സ്പെഷ്യൽ സബ് ജയിലിലുമായി തടവുകാരുടെ തുടർച്ചയായ അക്രമസംഭവങ്ങൾ. കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പതടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. കോട്ടയം സ്വദേശിയായ മനുവിനാണ് അക്രമത്തിൽ പരിക്കേറ്റത്. എറണാകുളം സ്വദേശിയായ അപ്പു എന്ന മറ്റൊരു കാപ്പ തടവുകാരനാണ് മനുവിനെ കുത്തിയത്. പരിക്കേറ്റ മനുവിനെ ജയിൽ അധികൃതർ ഉടൻ തന്നെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി.
സെൻട്രൽ ജയിലിലെ അക്രമത്തിന് പുറമെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് നേരെയും തടവുകാരന്റെ കൈയേറ്റമുണ്ടായി. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്ന തടവുകാരനാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ ക്രൂരമായി മർദ്ദിച്ചത്. ഓഗസ്റ്റ് 28-ന് രാവിലെ 7.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭക്ഷണത്തിന് ശേഷം കഴിക്കേണ്ട ഗുളികകൾ ഭക്ഷണത്തിന് മുൻപായി തന്നെ നൽകണമെന്ന് സുഹൈൽ ജയിൽ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. എന്നാൽ ചട്ടപ്രകാരം ഡോക്ടറുടെ നിർദ്ദേശമില്ലാതെ മുൻകൂട്ടി മരുന്ന് നൽകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതോടെ പ്രകോപിതനായ സുഹൈൽ ഉദ്യോഗസ്ഥനുമായി രൂക്ഷമായ വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ സുഹൈലിനെതിരെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും മർദ്ദനത്തിനും കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. ജയിലുകൾക്കുള്ളിൽ തടവുകാർ തമ്മിലുള്ള സംഘർഷങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങളും ആവർത്തിക്കുന്നത് ജയിൽ വകുപ്പിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates