കണ്ണൂർ: ചെങ്കളായി പഞ്ചായത്തിലെ കുളത്തൂരിൽ പുള്ളിപ്പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾവിവിധയിടങ്ങളിൽ കണ്ടെത്തിയതോടെ പ്രദേശവാസികൾ ഭീതിയിൽ. നേരത്തെ തന്നെ പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ടതായി നാട്ടുകാർ അവകാശപ്പെട്ടിരുന്നു. കാൽപ്പാടുകൾ കൂടി പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങളുടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. വനപാലകരും പഞ്ചായത്ത് വളണ്ടിയർമാരും ഉൾപ്പെടെ അൻപതോളം പേരുടെ സംഘം പ്രദേശം മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും മൃഗത്തെ കണ്ടെത്താനായില്ല.
മൃഗങ്ങളുടെ ശരീരതാപം തിരിച്ചറിയാൻ ശേഷിയുള്ള 'തെർമൽ ഡ്രോണുകൾ' ഉപയോഗിച്ച് പ്രദേശത്ത് നിരീക്ഷണം നടത്താൻ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രാത്രി സമയങ്ങളിലടക്കം മൃഗത്തിന്റെ നീക്കങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കും.'കണ്ടെത്തിയ കാൽപ്പാടുകൾ പുള്ളിപ്പുലിയുടേതാണെന്നാണ് നിഗമനം. എന്നാൽ ചേറ് നിറഞ്ഞ മണ്ണിൽ പതിഞ്ഞതിനാൽ കാൽപ്പാടുകൾ പടർന്ന് വികസിച്ചിട്ടുണ്ട്, അതിനാൽ ഇത് ആണാണോ പെണ്ണാണോ എന്ന് ഉറപ്പിക്കാൻ പ്രയാസമാണ്. മൃഗം നിലവിലെ സ്ഥലത്തുനിന്ന് 1.5 കിലോമീറ്ററിലധികം മുന്നോട്ട് പോയതായി കരുതുന്നു. തെരച്ചിലിനായി ആറളത്ത് നിന്ന് തെർമൽ ഡ്രോണുകൾ എത്തിക്കും' - തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ പറഞ്ഞു. തീരദേശ മേഖലയോടും വനത്തോടും ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates