കാഞ്ഞങ്ങാട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി, റോഡിലേക്ക് തള്ളിയിട്ട ശേഷം മൂന്ന് പവന്റെ സ്വർണ്ണമാല കവർന്ന കേസിൽ രണ്ടുപേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി മാവേലിക്കണ്ടി ഹൗസിൽ സൂര്യൻ (26), കോഴിക്കോട് താമരശ്ശേരി അടിവാരം മുപ്പതേക്കർ ഹൗസിൽ അനസ് എന്ന 'റമ്പൂട്ടാൻ അനസ്' (29) എന്നിവരെയാണ് ഇൻസ്പെക്ടർ കെ. ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. മാവുങ്കാൽ നെല്ലിത്തറ പുലയനടുക്കത്തെ പി. സിന്ധുവിന്റെ മാലയാണ് പ്രതികൾ കവർന്നത്.കാഞ്ഞങ്ങാട്ടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി സിന്ധു സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ പ്രതികൾ ബൈക്കിൽ പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സ്കൂട്ടറിന് കുറുകെയിട്ട് യുവതിയെ തള്ളിയിട്ട ശേഷമാണ് മാല പൊട്ടിച്ചെടുത്തത്.
മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റൊരു കവർച്ചയുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് എ.സി.പി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയപ്പോഴാണ് കാഞ്ഞങ്ങാട്ടെ കവർച്ചയ്ക്ക് പിന്നിലും ഇവരാണെന്ന നിർണ്ണായക വിവരം പുറത്തുവന്നത്. തുടർന്ന് ഹൊസ്ദുർഗ് പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച റൂട്ടുകളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് കവർച്ചാ സംഘത്തെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചത്. പ്രതികൾക്കെതിരെ മറ്റ് സ്റ്റേഷനുകളിലും സമാനമായ കേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. അറസ്റ്റിലായ പ്രതികളെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates