കാസർകോഡ്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ 16-കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർളിൻ (സ്നേഹ) അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ മാത്തിലിലെ ഒളിവുകേന്ദ്രത്തിൽ നിന്നാണ് മേൽപ്പറമ്പ് പൊലീസ് പ്രതിയെ പിടികൂടിയത്. സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ പോക്സോ കേസാണിത്. അഞ്ചോളം പോക്സോ കേസുകളിൽ ഉൾപ്പെട്ട സ്നേഹ മാത്തിലിലെ ഒരു ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിങ്ങോം പൊലീസിന്റെ സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
മേൽപ്പറമ്പിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് സ്നേഹ. കണ്ണൂർ ജയിലിൽ വെച്ചാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് ജയിലിൽ നിന്നിറങ്ങിയ ശേഷം സ്നേഹ ഒരു വർഷക്കാലത്തോളം പെൺകുട്ടിയുടെ അമ്മയോടൊപ്പം ഇവരുടെ വീട്ടിലായിരുന്നു താമസം. ഈ കാലയളവിലാണ് 16-കാരി ക്രൂരമായ പീഡനത്തിന് ഇരയായത്. ഭയം കാരണം പെൺകുട്ടി ഈ വിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് പീഡനവിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്.
പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജൂൺ 13-നാണ് മേൽപ്പറമ്പ് പൊലീസ് സ്നേഹയ്ക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. തളിപ്പറമ്പ് സ്റ്റേഷനിൽ മാത്രം സ്നേഹയ്ക്കെതിരെ നിലവിൽ മൂന്ന് പോക്സോ കേസുകളുണ്ട്. കൂടാതെ, തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും ഇവർ പ്രതിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates