കാസർകോട്: ദശാബ്ദങ്ങളായി പൊതുജനങ്ങൾക്ക് ആശ്വാസമായി പ്രവർത്തിച്ചിരുന്ന കാസർകോട്, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളിലെ പാഴ്‌സൽ ഓഫീസുകൾ റെയിൽവേ പൂർണ്ണമായി അടച്ചുപൂട്ടുന്നു. ജൂലൈ 25 ശനിയാഴ്ച മുതൽ ഇരു സ്റ്റേഷനുകളിലേക്കുമുള്ള പാഴ്‌സലുകൾ സ്വീകരിക്കുന്നതും അയക്കുന്നതും നിർത്തിവെക്കുമെന്ന് ദക്ഷിണ റെയിൽവേ ഉത്തരവിറക്കി. തീരുമാനം പുറത്തുവന്നതോടെ കാസർകോട്ടെയും തലശ്ശേരിയിലെയും യാത്രക്കാരും വ്യാപാരികളും കടുത്ത രോഷത്തിലാണ്. കാസർകോട് പാഴ്‌സൽ ഓഫീസിന് മുന്നിൽ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മിന്നൽ പ്രതിഷേധം നടന്നു.
കാസർകോട് ജില്ലയിലെ ഏക റെയിൽവേ പാഴ്‌സൽ ഓഫീസാണ് അടച്ചുപൂട്ടുന്നത്. ജില്ലയിലേക്ക് ആവശ്യമായ പൽഉൽപ്പന്നങ്ങളുടെ (നെയ്യ്, വെണ്ണ, തൈര്) 80 ശതമാനവും തിരുപ്പൂരിലെ ഉത്തുക്കുളിയിൽ നിന്നും, വസ്ത്രങ്ങൾ തിരുപ്പൂരിൽ നിന്നും, മരുന്നുകൾ പാലക്കാട്ടുനിന്നും, അലങ്കാര മത്സ്യങ്ങൾ ചെന്നൈയിൽ നിന്നും എത്തിച്ചിരുന്നത് ഈ പാഴ്‌സൽ സർവീസ് വഴിയായിരുന്നു. കൂടാതെ ബെംഗളൂരുവിലും ചെന്നൈയിലും പഠിക്കുന്ന വിദ്യാർഥികൾക്കും ഐ.ടി ജീവനക്കാർക്കും ഇരുചക്ര വാഹനങ്ങൾ അയക്കാനുള്ള പ്രധാന ആശ്രയവുമായിരുന്നു ഈ ഓഫീസ്. സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ സൗകര്യങ്ങൾ കൂടുമെന്നാണ് കരുതിയതെന്നും എന്നാൽ അടിസ്ഥാനപരമായ ഒരു സൗകര്യം തന്നെ ഇല്ലാതാക്കുമെന്ന് കരുതിയില്ലെന്നും കാസർകോട് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ ചെർക്കളം പറഞ്ഞു.
വരുമാനക്കുറവാണ് അടച്ചുപൂട്ടലിന് കാരണമെന്ന റെയിൽവേയുടെ വാദം ജീവനക്കാർ പൂർണ്ണമായും തള്ളി. കഴിഞ്ഞ മാസവും 1.5 ലക്ഷം രൂപയുടെ വരുമാനമുണ്ടായിരുന്നു. അഞ്ച് മാസം മുൻപ് പ്ലാറ്റ്‌ഫോം 1-നെയും 2-നെയും ബന്ധിപ്പിച്ചിരുന്ന ട്രോളി പാത്ത് റെയിൽവേ അടച്ചുപൂട്ടിയതാണ് തിരിച്ചടിയായത്. ഇതോടെ മംഗളൂരു, കൊങ്കൺ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളിലേക്ക് പാഴ്‌സലുകൾ കയറ്റാനോ ഇറക്കാനോ കഴിയാതെയായി. ഈ ആസൂത്രിത നീക്കമാണ് വരുമാനം പകുതിയായി കുറച്ചതെന്ന് ജീവനക്കാരനായ അസ്കർ വ്യക്തമാക്കി.
ഓഫീസുകൾ അടയ്ക്കുന്നതോടെ തലശ്ശേരിയിലുള്ളവർ കണ്ണൂർ സ്റ്റേഷനെയും കാസർകോട്ടുകാർ മംഗളൂരുവിലെ സ്റ്റേഷനുകളെയും ആശ്രയിക്കേണ്ട ഗതികേടിലാകും.തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി എംഎൽഎ കാരായി രാജനും കാസർകോട് എംഎൽഎ മാഹിൻ ഹാജിയും പാലക്കാട്, ചെന്നൈ റെയിൽവേ അധികൃതർക്ക് കത്തയച്ചു. വിഷയത്തിൽ എം.പിമാർ ഇടപെടണമെന്ന് കാസർകോട് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ. പ്രശാന്ത് കുമാർ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates