കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി ചന്ദ്രൻ നാലാംവാതുക്കൽ തെരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടമായതിനെ തുടർന്ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പി.വി രാജേന്ദ്രനെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് യുഡിഎഫ് സ്ഥാനം തിരിച്ചുപിടിച്ചത്.
23 അംഗ ഭരണസമിതിയിൽ തിങ്കളാഴ്ച രാവിലെ 11-ന് പഞ്ചായത്ത് ഓഫീസ് ഹാളിൽ വെച്ച് നടന്ന വോട്ടെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 12 വോട്ടുകളും എൽഡിഎഫിലെ പിവി രാജേന്ദ്രന് 11 വോട്ടുകളും ലഭിച്ചു. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസറും തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുമായ സി എം സുധീഷ് കുമാറാണ് നടപടിക്രമങ്ങൾ നിയന്ത്രിച്ചത്.
മുൻപ് ഡിസംബർ 27-ന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ട് സാങ്കേതികമായി അസാധുവായതിനെ തുടർന്ന് ഇരുവിഭാഗത്തിനും 11 വോട്ടുകൾ വീതം ലഭിച്ച് തുല്യനിലയിലായിരുന്നു. തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ പി വി രാജേന്ദ്രൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഒരു തവണ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ ആറുമാസം കഴിയണമെന്ന നിയമച്ചട്ടം നിലനിൽക്കുന്നതിനാൽ, കാലാവധി പൂർത്തിയായ ജൂലൈ 14-ന് യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. 11-നെതിരെ 12 വോട്ടുകൾക്ക് അവിശ്വാസം പാസായതോടെ പി.വി രാജേന്ദ്രൻ സ്ഥാനം ഒഴിഞ്ഞു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഇന്ന് പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates