Members of the Marshall family, the last four remaining of the community 
Kozhikode

കോഴിക്കോട്ടെ ഏക പാഴ്സി കുടുംബത്തിൽ ഓണക്കാലത്ത് 'ജഷൻ' പ്രാർത്ഥന; മുംബൈയിൽ നിന്ന് പുരോഹിതരെത്തി

ഓണനാളുകളിൽ പുരാതന സൊറോസ്ട്രിയൻ പ്രാർത്ഥനാ മന്ത്രങ്ങൾ മുഴങ്ങി മാർഷൽ കുടുംബത്തിന്റെ വീട്

Author : പൂജാ നായര്‍

കോഴിക്കോട്: പൂക്കളങ്ങളും ഓണസദ്യയുടെ ഗന്ധവുമായി നാടാകെ പൊന്നോണത്തെ വരവേറ്റപ്പോൾ, കോഴിക്കോട്ടെ ഒരു വീട്ടിൽ ഉയർന്നുകേട്ടത് പുരാതനമായ സൊറോസ്ട്രിയൻ പ്രാർത്ഥനാ മന്ത്രങ്ങൾ. നഗരത്തിൽ ഇന്ന് അവശേഷിക്കുന്ന ഒരേയൊരു പാഴ്സി കുടുംബമായ മാർഷൽ ഭവനത്തിലാണ് മുംബൈയിൽ നിന്നെത്തിയ രണ്ട് പുരോഹിതരുടെ കാർമ്മികത്വത്തിൽ വിശേഷാൽ 'ജഷൻ' പ്രാർത്ഥന അരങ്ങേറിയത്.

ഒരു കാലത്ത് നൂറുകണക്കിന് കുടുംബങ്ങളുണ്ടായിരുന്ന കോഴിക്കോട് നഗരത്തിൽ ഇന്ന് അവശേഷിക്കുന്നത് മാർഷൽ കുടുംബത്തിലെ നാല് അംഗങ്ങൾ മാത്രമാണ്. സൊറോസ്ട്രിയൻ വിശ്വാസത്തിലെ പരമോന്നത ദൈവമായ 'അഹുറ മസ്ദ'യ്ക്ക് സമർപ്പിക്കുന്ന നന്ദിപ്രകാശന പ്രാർത്ഥനയാണ് ജഷൻ. ജീവിച്ചിരിക്കുന്നവർക്കും മൺമറഞ്ഞുപോയ പൂർവ്വികർക്കും വേണ്ടിയുള്ള ഈ അനുഗ്രഹ പ്രാർത്ഥന തങ്ങളുടെ ജീവിതാഘോഷമായ ഓണക്കാലത്തുതന്നെ നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു.

Parsi priests conducting prayers at the Marshall family’s home in Kozhikodാ

'മല്ലു പാഴ്സികൾ'ക്ക് ഓണവും സ്വന്തം

പാഴ്സി വിശ്വാസത്തിൽ ജനിച്ച് കേരളത്തിന്റെ മണ്ണിൽ വളർന്ന തങ്ങളെ ആളുകൾ സ്നേഹത്തോടെ 'മല്ലു പാഴ്സികൾ' എന്നാണ് വിളിക്കാറുള്ളതെന്ന് സുബിൻ മാർഷൽ പറയുന്നു. മുൻപ് വിഷുക്കാലത്തായിരുന്നു ജഷൻ പ്രാർത്ഥനകൾ നടത്തിയിരുന്നത്.

"പാഴ്സികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനങ്ങളിലൊന്നാണ് പുരോഹിതർ നടത്തുന്ന ജഷൻ പ്രാർത്ഥന. പാഴ്സി ഫയർ ടെമ്പിളിന് (അഗിയാരി) പുറത്ത് വെച്ച് നടത്താൻ കഴിയുന്ന ഏക അനുഷ്ഠാനമാണിത്. കോഴിക്കോട്ടെ ഏക പാഴ്സി കുടുംബമായതിനാൽ ഞങ്ങളുടെ പ്രാർത്ഥനകളും ആചാരങ്ങളും ഞങ്ങൾക്ക് വലിയ നഷ്ടബോധമായിരുന്നു. മുംബൈയിൽ നിന്ന് രണ്ട് പുരോഹിതന്മാർ ഇവിടെയെത്തി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയപ്പോൾ ഉണ്ടായ സന്തോഷം വാക്കുകൾക്ക് അതീതമാണ്"— മാർഷൽ കുടുംബത്തിലെ മരുമകൾ ജാസ്മിൻ മാർഷൽ പറഞ്ഞു

ദസ്തൂർജി ജംഷദ്, ദസ്തൂർജി ഖുർഷീദ് എന്നീ രണ്ട് പുരോഹിതന്മാരാണ് മുംബൈയിൽ നിന്ന് പ്രാർത്ഥനാ ചടങ്ങുകൾക്കായി എത്തിയത്. പ്രാർത്ഥനയ്ക്ക് ശേഷം പാഴ്സി വിഭവങ്ങളായ മീനും ചോറും പരിപ്പും ഉൾപ്പെടുന്ന പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു. വിഭവങ്ങൾ തയ്യാറാക്കാനുള്ള തനത് പാഴ്സി മസാലക്കൂട്ടുകൾ ഹൈദരാബാദിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ് കുടുംബം എത്തിച്ചത്. മറ്റ് പാഴ്സി കുടുംബങ്ങളില്ലാത്തതിനാൽ തങ്ങളുടെ മലയാളി സുഹൃത്തുക്കളെ ക്ഷണിച്ചുവരുത്തിയാണ് കുടുംബം ഒത്തുചേരൽ നടത്തിയത്.

കോഴിക്കോടിന്റെ വാണിജ്യ ചരിത്രത്തിലെ പാഴ്സി പെരുമ

മാർഷൽ കുടുംബത്തിന്റെ കണക്കനുസരിച്ച് ഒരുകാലത്ത് 299-ഓളം പാഴ്സി കുടുംബങ്ങൾ കോഴിക്കോട് താമസിച്ചിരുന്നു. മികച്ച തൊഴിൽ-ജീവിത അവസരങ്ങൾ തേടി ഭൂരിഭാഗം പേരും കാലക്രമേണ നഗരം വിട്ടു. 1851-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കയർ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ഫാക്ടറി സ്ഥാപിക്കാനായാണ് പാഴ്സികളുടെ ആദ്യ സംഘം കോഴിക്കോട്ടേക്ക് എത്തിയത്. തുടർന്ന് നഗരത്തിന്റെ വാണിജ്യ ചരിത്രത്തിൽ ഇവർ നിർണ്ണായക സാന്നിധ്യമായി മാറി.

ലണ്ടനിൽ നിന്ന് വൈദ്യശാസ്ത്രം പഠിച്ച് അക്കാലത്ത് മലബാറിലെ ഏറ്റവും പ്രശസ്തനായ ഡോക്ടറായി മാറിയ ഡോ. കോബാബ് മുഗ സെറ്റ് ഉൾപ്പെടെയുള്ള പ്രമുഖർ ഈ സമൂഹത്തിൽ നിന്നുള്ളവരായിരുന്നു. ഇന്നത്തെ കോഴിക്കോട് മേയർ ഭവൻ ഒരുകാലത്ത് ഇദ്ദേഹത്തിന്റെ ബംഗ്ലാവായിരുന്നു. കൂടാതെ, കേരളത്തിലെ ഏക സൊറോസ്ട്രിയൻ ഫയർ ടെമ്പിളും പൈതൃക കേന്ദ്രവുമായ മിഠായിത്തെരുവിലെ 'പാഴ്സി അഞ്ചുമൻ ബാഗ്' നഗരത്തിലെ പാഴ്സി പാരമ്പര്യത്തിന്റെ ജീവിക്കുന്ന അടയാളമായി ഇന്നും നിലകൊള്ളുന്നു. വലിയ സമൂഹങ്ങളുള്ള മുംബൈയിലോ ചെന്നൈയിലോ ഉള്ളതുപോലെയുള്ള എല്ലാ ആചാരങ്ങളും ഇവിടെ നടത്താൻ സാധിക്കാറില്ലെങ്കിലും, നാടിന്റെ സംസ്കാരത്തിനൊപ്പം ചേർന്നുനിന്ന് തങ്ങളുടെ പാരമ്പര്യം മുറുകെപ്പിടിക്കുകയാണ് ഈ കൊച്ചു കുടുംബം.

Kozhikode’s last Parsi family ‘at home’ this Onam as ‘Jashan’ sets in

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓണക്കുടി'യില്‍ റെക്കോര്‍ഡ്; എട്ടു ദിവസം കൊണ്ട് കുടിച്ചത് 771. 29 കോടിയുടെ മദ്യം

'ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല കോക്ക് അണ്ണാ..'; യൂട്യൂബര്‍ക്ക് മറുപടിയുമായി മഹേഷ് കുഞ്ഞുമോന്‍!

'പൊട്ട സിനിമ ചെയ്താൽ ഞാൻ പൊട്ടനാണെന്നാ ഇവരുടെ വിചാരം; എന്റെ പടം ചെയ്ത് പണം വെളുപ്പിക്കേണ്ട ​ഗതികേട് ഇവിടുത്തെ ഏത് കോടീശ്വരനാ ഉള്ളത് ?'

'വഴി കാണിച്ചത് ക്രിക്കറ്റ് ഓസ്ട്രേലിയ'; സഞ്ജയ് ബംഗാറിന്റെ മകള്‍ ഇനി ഓസീസ് കുപ്പായത്തില്‍

ഫെഡറൽ ബാങ്കിൽ അവസരം! സെയിൽസ് ഓഫീസർ ഒഴിവുകൾ; മികച്ച ശമ്പളം, അവസാന തീയതി ഓഗസ്റ്റ് 31