അതിരപ്പിള്ളി: ജനവാസമേഖലയിൽ നിന്നും കാട്ടാനകളെ തുരത്താനുള്ള ശ്രമങ്ങൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ സജീവമായി നടക്കുമ്പോഴും, ജനങ്ങളുടെ ഉറക്കം കെടുത്തി വീണ്ടും വീട്ടുമുറ്റത്ത് കാട്ടാനകളെത്തി. ആനയാക്രമണം പൂർണ്ണമായും ഒഴിവാക്കാൻ വനംമന്ത്രി നേരിട്ട് പ്രഖ്യാപിച്ച പ്രത്യേക ദൗത്യസംഘം അടക്കമുള്ള സംവിധാനങ്ങൾ പ്രദേശത്ത് പ്രവർത്തനമാരംഭിച്ചിട്ടുണ്ടെങ്കിലും, അതിരപ്പിള്ളിയിലെ മലയോര ഗ്രാമങ്ങളിൽ ആനപ്പേടിക്ക് ഇപ്പോഴും യാതൊരുവിധ അറുതിയും ഉണ്ടായിട്ടില്ല.
ബുധനാഴ്ച പുലർച്ചെയാണ് പ്രദേശത്തെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ ഇറങ്ങിയത്. വെറ്റിലപ്പാറ 15-ൽ ചാത്തോലി വീട്ടിൽ മാത്യുവിന്റെ വീട്ടുമുറ്റത്താണ് പുലർച്ചെ രണ്ട് മണിയോടെ രണ്ട് വലിയ കാട്ടാനകൾ നിലയുറപ്പിച്ചത്. ഈ സമയത്ത് വീട്ടുമുറ്റത്തുനിന്നും അസാധാരണമായ രീതിയിൽ ആനകളുടെ ശബ്ദം കേട്ട് ഞെട്ടിയുണർന്ന വീട്ടുകാർ വലിയ ഭയപ്പാടിലാവുകയായിരുന്നു. തുടർന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ, വീടിനുള്ളിൽ നിന്നും പാത്രങ്ങൾ കൂട്ടിയടിച്ചും ഒച്ചവെച്ചും ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനകളെ വീട്ടുമുറ്റത്ത് നിന്നും ഓടിക്കാൻ സാധിച്ചത്.
പ്രദേശത്ത് വന്യമൃഗശല്യം തടയുന്നതിനും ക്രമസമാധാനവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും കൂടുതൽ കർശനമായ ക്രമീകരണങ്ങൾ വേണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം. വനംവകുപ്പിന്റെ ദൗത്യസംഘം രാത്രികാല പട്രോളിംഗും സുരക്ഷാ പരിശോധനകളും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. വരും ദിവസങ്ങളിൽ കാട്ടാനകളെ ജനവാസമേഖലകളിൽ നിന്നും സ്ഥിരമായി അകറ്റിനിർത്താൻ ആർആർടി സ്ക്വാഡിന്റെ സഹായത്തോടെ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates