കുന്നംകുളം: കുന്നംകുളത്തിന് സമീപം തെക്കേപ്പുറം ശ്രീ മക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിൽ വൻ കവർച്ച. ശ്രീകോവിലിലെ പ്രധാന പ്രതിഷ്ഠയായ പതിനഞ്ച് കിലോയോളം തൂക്കം വരുന്ന അപൂർവ പഞ്ചലോഹ വിഗ്രഹവും പൂജയ്ക്ക് ഉപയോഗിക്കുന്ന വെള്ളിയുടെ ശംഖും മോഷ്ടാക്കൾ കവർന്നു.വെള്ളിയാഴ്ച പുലർച്ചെ പതിവ് പൂജകൾക്കായി ശാന്തിക്കാരൻ ക്ഷേത്രത്തിലെത്തി നട തുറക്കാൻ നോക്കിയപ്പോഴാണ് ശ്രീകോവിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടതും മോഷണവിവരം പുറത്തറിയുന്നതും.
സിസിടിവി കാമറയുടെ മുകളിൽ പട്ടുതുണി ചുറ്റി കാഴ്ച മറച്ച ശേഷമാണ് ശ്രീകോവിലിൽ കയറി വിഗ്രഹം അപഹരിച്ചത്. വിലപിടിപ്പുള്ള പഞ്ചലോഹ വിഗ്രഹവും പൂജാദ്രവ്യങ്ങളും നഷ്ടപ്പെട്ടതറിഞ്ഞ് പ്രദേശവാസികളായ നിരവധി ആളുകൾ ക്ഷേത്രപരിസരത്ത് തടിച്ചുകൂടി. കുന്നംകുളം പൊലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ക്ഷേത്രത്തിലേക്കുള്ള വഴികളിലെയും സമീപത്തെ പ്രധാന റോഡുകളിലെയും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് മക്കാലിക്കാവ് ക്ഷേത്രത്തിന് തൊട്ടടുത്തുള്ള വാഴപ്പിള്ളി കുടുംബ ക്ഷേത്രത്തിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. അവിടെ പ്രതിഷ്ഠയിലെ നാല് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ താലിയും നാല് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണവും ഉൾപ്പെടെ എഴുപതിനായിരത്തോളം രൂപയുടെ വസ്തുക്കളാണ് മോഷ്ടാവ് കവർന്നത്. തുടർച്ചയായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കവർച്ചകൾ നടക്കുന്നത് നാട്ടുകാരിലും ഭക്തരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കവർച്ചകൾക്ക് പിന്നിൽ ഒരു സംഘം തന്നെയാകാനാണ് സാധ്യതയെന്നാണ് പൊലീസിൻറെ നിഗമനം. മേഖലയിൽ രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates