തൃശൂർ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി ക്യാംപസിലുള്ള ടെക്നോളജി ഇൻഫർമേഷൻ ആൻഡ് സെയിൽസ് സെന്ററിൽ ഇനിമുതൽ ഫാം ഫ്രഷ് ആട്ടിൻപാലും ലഭ്യമാകും. സർവകലാശാലയുടെ കീഴിലുള്ള ആട് ഫാമിൽ നിന്ന് നേരിട്ട് ശേഖരിച്ച് ശീതീകരിച്ച ശുദ്ധമായ ആട്ടിൻപാലാണ് പൊതുജനങ്ങൾക്ക് വാങ്ങാനായി എത്തിച്ചിരിക്കുന്നത്.
സർവകലാശാലയുടെ ഗവേഷണ-ഉത്പാദന കേന്ദ്രങ്ങളിൽ ഉത്പാദിപ്പിക്കുന്ന മികച്ച ഗുണനിലവാരമുള്ള കാർഷിക-ക്ഷീര ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന വിപണന പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം. യൂണിവേഴ്സിറ്റി ഷീപ്പ് ആൻഡ് ഗോട്ട് ഫാം മേധാവി ഡോ. എ. പ്രസാദ് ആട്ടിൻപാൽ വിൽപനയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ടിഐഎസ്‌സി ഇംപ്ലിമെന്റിംഗ് ഓഫീസർ ഡോ. ഇർഷാദ് എ., ഷീപ്പ് ആൻഡ് ഗോട്ട് ഫാം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലാലി എഫ്. ആനന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫാമിൽ നിന്ന് അത്യാധുനിക ശുചിത്വ മാനദണ്ഡങ്ങളോടെ കറന്നെടുക്കുന്ന പാൽ, കോൾഡ് ചെയിൻ സംവിധാനം ഉപയോഗിച്ച് ഫ്രെഷ്‌ലി ചിൽഡ് രൂപത്തിലാണ് കൗണ്ടറുകളിൽ എത്തിക്കുന്നത്. ലിറ്ററിന് 110 രൂപയാണ് നിരക്ക്.പാൽ വാങ്ങാൻ എത്തുന്നവർക്ക് സ്വന്തമായി കുപ്പികൾ കൊണ്ടുവരാം. അല്ലാത്തവർക്ക് 10 രൂപ അധികം നൽകിയാൽ കൗണ്ടറിൽ നിന്ന് തന്നെ കുപ്പികൾ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നൽകുന്നതിലൂടെ വലിയ ഉപഭോക്തൃ സ്വീകാര്യതയാണ് സെയിൽസ് സെന്ററിന് ലഭിക്കുന്നത്. 2025–26 സാമ്പത്തിക വർഷത്തിൽ ഏകദേശം 3.0 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവാണ് ടിഐഎസ്‌സി രേഖപ്പെടുത്തിയത്.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 3,71,596 പാക്കറ്റ് പശുവിൻ പാൽ, 9,396 പാക്കറ്റ് എരുമപ്പാൽ, 7,244 പാക്കറ്റ് പനീർ, 15,756 പാക്കറ്റ് തൈര് എന്നിവ സെന്ററിലൂടെ വിറ്റുപോയി. മുട്ട വിൽപനയിലും മികച്ച നേട്ടമാണുണ്ടായത്. 2,18,263 അതുല്യ മുട്ടകളും 9,575 ബ്രൗൺ മുട്ടകളും ഉൾപ്പെടെ 2.27 ലക്ഷത്തിലധികം മുട്ടകളാണ് വിറ്റഴിച്ചത്.
മാംസവിഭാഗത്തിൽ ബീഫ്, പോർക്ക്, ബ്രോയിലർ ചിക്കൻ, മട്ടൺ, എരുമയിറച്ചി, താറാവ്, മുയൽ, കാട, ടർക്കി, വീൽ തുടങ്ങിയ വിവിധ ഇറച്ചികൾക്കൊപ്പം കട്ട്ലറ്റ്, സോസേജ്, നഗ്ഗറ്റ്‌സ്, സമൂസ, അച്ചാറുകൾ തുടങ്ങിയ റെഡി-ടു-കുക്ക് ഉത്പന്നങ്ങൾക്കും മികച്ച വിപണി ലഭിച്ചു.തിങ്കൾ മുതൽ ശനി വരെ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയും, ഞായറാഴ്ചകളിൽ രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെയുമാണ് മണ്ണുത്തി ക്യാംപസിലെ സെയിൽസ് സെന്ററിന്റെ പ്രവർത്തന സമയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates