തൃശ്ശൂർ: "നമ്മുടെ പാടത്തും ഉഴുന്ന് വിളയും!"- തൃശ്ശൂരിലെ മുണ്ടൂർ താഴം കോൾപടവിലെയും പേരാമംഗലം കറുക കോൾപടവിലെയും കർഷകർ ഇനി ആത്മവിശ്വാസത്തോടെ പറയും. സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ കോൾപ്പാടങ്ങളിൽ നടത്തിയ ഉഴുന്ന് കൃഷിയുടെ വിളവെടുപ്പ് പരിസ്ഥിതി ദിനത്തിൽ വൻ വിജയമായി പൂർത്തിയായി. ചരിത്രം കുറിച്ച ഈ ആദ്യ വിളവെടുപ്പിന് സാക്ഷ്യം വഹിക്കാൻ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് നേരിട്ടെത്തിയിരുന്നു.
മുണ്ടൂർ, പേരാമംഗലം മേഖലകളിൽ നെൽക്കൃഷിക്കും മത്സ്യക്കൃഷിക്കും ശേഷം ഇടവിളയായാണ് ഇത്തവണ ഉഴുന്ന് പരിപ്പ് കൃഷി പരീക്ഷിച്ചത്. ആദ്യഘട്ടത്തിൽ 100 ഏക്കറിലായിരുന്നു കൃഷി. കാലത്തിനനുസരിച്ച് കർഷകർ നടത്തിയ ഈ പുതിയ പരീക്ഷണം പൂർണ്ണ വിജയമായി മാറിയെന്ന് പടവ് കമ്മിറ്റി ഭാരവാഹികളായ കെ.എഫ്. ബ്ലസൻ, കെ.പി. ഔസേപ്പ്, പി.എസ്. അച്യുതൻ എന്നിവർ വ്യക്തമാക്കി. 65 കർഷകരാണ് ഈ കൂട്ടുകൃഷിയിൽ പങ്കാളികളായത്. കൈപ്പറമ്പ് പഞ്ചായത്ത്, കൃഷിഭവൻ, മുണ്ടൂർ സർവീസ് സഹകരണ ബാങ്ക്, ഇസാഫ് കോർപ്പറേറ്റ് ബാങ്ക് എന്നിവയുടെ പൂർണ്ണ സഹകരണവും കർഷകർക്ക് ലഭിച്ചു.
പൂർണ്ണമായും ചാണകപ്പൊടിയും ജൈവ കളനാശിനികളും ഉപയോഗിച്ചായിരുന്നു കൃഷി രീതി. വെറും രണ്ടര മാസം (75 ദിവസം) കൊണ്ടാണ് ഉഴുന്ന് വിളവെടുപ്പിന് പാകമായത്. വിപണിയിൽ ഒരു കിലോ ഉഴുന്ന് പരിപ്പിന് 100 രൂപയോളം വിലയുള്ളപ്പോൾ, കർഷകരിൽ നിന്ന് നേരിട്ട് കിലോയ്ക്ക് 65 രൂപ നിരക്കിൽ ഇസാഫ് കോർപ്പറേറ്റ് ബാങ്ക് അധികൃതർ ഉഴുന്ന് സംഭരിക്കും. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ഉഴുന്ന് കൃഷിയെ ബാധിക്കില്ലെന്നത് കർഷകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്. ഈ വിജയത്തിന്റെ പശ്ചാത്തലത്തിൽ, അടുത്ത ഘട്ടത്തിൽ പാലക്കാട് ജില്ലയെക്കൂടി ഉൾപ്പെടുത്തി കൃഷി പതിനായിരം ഏക്കറിലേക്ക് വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates