തൃശ്ശൂർ: തൃശ്ശൂർ പൂങ്കുന്നത്തെ വീട്ടുവളപ്പിൽ നിന്നും മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടി. പൂങ്കുന്നം സീതാറാം മിൽ ലൈനിൽ 'ശ്രീകൃഷ്ണ നിലയ'ത്തിൽ കാർത്തികിന്റെ വീട്ടിൽ നിന്നാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മലമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്. ആകെ 16 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയെങ്കിലും ഇതിനിടയിൽ രണ്ടെണ്ണം തോട്ടിലേക്ക് ചാടിപ്പോയി. പെരിങ്ങാവ് ഭാഗത്ത് നിന്ന് പുഴയ്ക്കൽ ഭാഗത്തേക്ക് പോകുന്ന തോടിന് സമീപമാണ് കാർത്തികന്റെ വീട് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം രാവിലെ കാർത്തികിന്റെ സഹോദരനാണ് തോടിനോട് ചേർന്നുള്ള വീടിന്റെ പരിസരത്ത് ആദ്യം രണ്ട് പാമ്പിൻ കുട്ടികളെ കണ്ടത്. എന്നാൽ ആദ്യ ഘട്ടത്തിൽ വീട്ടുകാർ ഇത് വലിയ കാര്യമായി എടുത്തില്ല. എന്നാൽ വൈകുന്നേരമായതോടെ വളപ്പിന്റെ പല ഭാഗങ്ങളിലായി പാമ്പിൻ കുഞ്ഞുങ്ങളെ വീണ്ടും കണ്ടെത്തുകയായിരുന്നു. ഏകദേശം 50 സെന്റിമീറ്ററോളം നീളമുള്ള പാമ്പിൻ കുഞ്ഞുങ്ങളെയാണ് ഇവിടെ നിന്നും പിടികൂടിയത്. ആദ്യ ദിവസം ആറെണ്ണത്തിനെ പിടികൂടിയെങ്കിലും അതിൽ രണ്ടെണ്ണം സമീപത്തെ തോട്ടിലേക്ക് ചാടിപ്പോവുകയായിരുന്നുവെന്ന് കാർത്തിക് പറഞ്ഞു. തുടർന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ വീണ്ടും പത്തെണ്ണത്തിനെ കൂടി ഇവിടെ നിന്നും പിടികൂടുകയായിരുന്നു.
പ്രദേശവാസികളായ അജിഷ്, മനു, ടൈസൺ എന്നിവർ ചേർന്നാണ് വീട്ടുപരിസരത്ത് നിന്നും പാമ്പുകളെ പിടികൂടിയത്. ഇവയെ പിന്നീട് വനംവകുപ്പിന് കൈമാറാനായി കൊണ്ടുപോയി. അതേസമയം, വളപ്പിൽ ഇനിയും കൂടുതൽ പാമ്പുകൾ ഉണ്ടാകുമെന്ന ഭയത്തിലാണ് വീട്ടുകാരും പ്രദേശവാസികളും. വീടിനോട് ചേർന്നുനിൽക്കുന്ന മതിൽ പൊളിച്ച് വിശദമായ പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് കാർത്തികും കുടുംബവും.
പൂങ്കുന്നം പരിസരങ്ങളിൽ പാമ്പ് ശല്യം ഇതാദ്യമല്ല. ഏതാനും ദിവസങ്ങൾക്ക് മുൻപ് പൂങ്കുന്നം രാം നഗറിലുള്ള രാംദാസ് എന്നയാളുടെ വീടിന്റെ ഗേറ്റിൽ നിന്നും വലിയൊരു മലമ്പാമ്പിനെ പിടികൂടിയിരുന്നു. ഇതിന് പുറമെ പ്രദേശത്തെ മറ്റൊരു വീട്ടിൽ നിന്നും ഏതാനും ദിവസങ്ങൾക്ക് മുൻപ് മലമ്പാമ്പിനെ പിടികൂടിയിരുന്നതായും നാട്ടുകാർ പറഞ്ഞു. തോടും കാടും മൂടിയ പശ്ചാത്തലത്തിൽ ജനവാസ മേഖലയിൽ പാമ്പുകൾ പെരുകുന്നത് തടയാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates