സംഘകാലകൃതികളിൽ നിറഞ്ഞുനിൽക്കുന്ന കൊടുങ്ങല്ലൂർ എന്ന ചരിത്രഭൂപ്രദേശത്തിന്റെ പേര് ലോകവിഖ്യാതമാക്കുന്നത് അവിടുത്തെ ശ്രീകുരുംബക്കാവ് ദേവീക്ഷേത്രമാണ്. മീനമാസത്തിലെ ഭരണി ആഘോഷം ദ്രാവിഡാചാരങ്ങളുടെ മൂർത്തഭാവമായി നിലകൊള്ളുന്ന ഈ ക്ഷേത്രത്തിന്റെ വടക്കേനടയിൽ ഭക്തർക്ക് വേറിട്ടൊരു അനുഭവമായി ഒരു അസാധാരണ പ്രതിഷ്ഠയുണ്ട്; അതാണ് ക്ഷേത്രപാലകൻ. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും വാസ്തുവിദ്യയുടെ ഭാഗമായി പ്രതിഷ്ഠാരൂപത്തിലോ സങ്കല്പത്തിലോ ക്ഷേത്രപാലകന്മാർ ഉണ്ടാകാറുണ്ടെങ്കിലും കൊടുങ്ങല്ലൂരിലെ ദേവതാസങ്കല്പവും വിഗ്രഹവും തികച്ചും സവിശേഷമാണ്.
ക്ഷേത്രത്തിന് പുറത്ത് വടക്കേനടയിൽ ദേവിക്ക് കാവലായി നിലകൊള്ളുന്ന ഈ ക്ഷേത്രപാലകന്റേത് കേരളത്തിലെ ക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും വലിയ വിഗ്രഹമാണ്. 12 അടിയിലേറെ ഉയരവും അതനുസരിച്ച് വണ്ണവുമുള്ള ഭീമാകാരമായ കൽവിഗ്രഹമാണിത്. ശ്രീകോവിലിന്റെ മോന്തായത്തോളം പൊക്കമുള്ള ഈ വിഗ്രഹത്തിന്റെ മുഖദർശനം സാധ്യമാകണമെങ്കിൽ ദർശനത്തിനെത്തുന്നവർ നടയിൽ നിന്നും താഴ്ന്നു തൊഴണം; നടയേക്കാൾ ഉയർന്നു നിൽക്കുന്നതാണ് ഇതിന് കാരണം.
ഈ വിഗ്രഹം കാലക്രമത്തിൽ വളർന്നുകൊണ്ടിരിക്കുകയാണെന്നാണ് ജനവിശ്വാസം. വിഗ്രഹം ശ്രീകോവിലിന്റെ മോന്തായത്തിൽ സ്പർശിക്കുന്ന നിമിഷം ലോകാവസാനമുണ്ടാകുമെന്നും ഭക്തർ വിശ്വസിക്കുന്നു. രണ്ടുനേരവും നട തുറന്ന് നിത്യപൂജ നടത്തുന്ന സമയത്ത് ക്ഷേത്രപാലകന്റെ തലയിലേക്ക് നാളികേരം എറിയാനായി ഓങ്ങുന്ന ഒരു ആചാരമുണ്ട്. വിഗ്രഹം കൂടുതൽ വളരാതിരിക്കാൻ വേണ്ടിയാണ് F. വിഗ്രഹത്തിന്റെ കൈകളിൽ തോർത്തുകൾ തൂക്കിയിടുന്നതും ഇതേ ഉദ്ദേശ്യത്തോടെയാണെന്നാണ് കരുതപ്പെടുന്നത്. മലബാറിലെ ക്ഷേത്രപാലക ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾ കൊടുങ്ങല്ലൂരിൽ നിന്നും പോയതാണെന്നാണ് ഐതിഹ്യം. ഇത് തമിഴ്‌നാട്ടിലെ 'ചതുക്കപൂത'മാണെന്നും, അതല്ല മുൻപ് ബൗദ്ധക്ഷേത്രമായിരുന്ന കൊടുങ്ങല്ലൂരിന്റെ അവശിഷ്ടമായ മഹാശില്പമാണെന്നും അനുമാനിക്കുന്നവരുണ്ട്. മൈസൂരിലെ ഗോമതേശ്വര പ്രതിമയുമായുള്ള സാമ്യം ഈ ബൗദ്ധ സങ്കല്പത്തിന് പിൻബലം നൽകുന്നുണ്ടെങ്കിലും ഇതിനൊന്നിനും കൃത്യമായ ചരിത്രപരമായ പിന്തുണയില്ല.
ചമയവും കുഡുംബി സമുദായത്തിന്റെ അവകാശവും
കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രത്തിലേക്കുള്ള തുലാഭാര വഴിപാടുകൾ നടത്തുന്നത് ഈ ക്ഷേത്രപാലകന്റെ നടയ്ക്കലാണ്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷ വഴിപാട് 'ചമയം' ആണ്. വൈകുന്നേരം ക്ഷേത്രപാലകന്റെ ശ്രീകോവിൽ കുലവാഴ, കുരുത്തോല, കരിക്കിൻ കുല എന്നിവകൊണ്ട് മനോഹരമായി അലങ്കരിക്കും. തുടർന്ന് ദേവീ ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രപാലകന്റെ തൃപ്പടികളിൽ 101 നാളികേരം എറിഞ്ഞ് ഉടയ്ക്കുന്നു. ഇതിനുശേഷം വിഗ്രഹത്തെ 101 വസ്ത്രം ഉടുപ്പിക്കുകയും മുഖത്ത് ചന്ദനം ചാർത്തി 'തണ്ണീരാമൃതം' നിവേദിക്കുകയും ചെയ്യും. ഈ ചടങ്ങുകളെയാണ് 'ചമയം' എന്ന് വിളിക്കുന്നത്.
ക്ഷേത്രപാലന്റെ നടയ്ക്കൽ ഉടയ്ക്കുന്ന ഈ നാളികേരങ്ങളുടെ പൂർണ്ണ അവകാശം എടമുക്കിലുള്ള കുഡുംബി സമുദായക്കാർക്കാണ്. അതിന് പകരമായി അവർ കൊല്ലം തോറും കർക്കിടകമാസ സംക്രാന്തിക്ക് ക്ഷേത്രപരിസരം മുഴുവൻ ചെത്തി വൃത്തിയാക്കണമെന്നാണ് വ്യവസ്ഥ. ശർക്കരപ്പായസത്തിൽ തൈര് ചേർത്ത 'പുളിഞ്ചാമൃത'മാണ് ക്ഷേത്രപാലകന്റെ മറ്റൊരു പ്രധാന നിവേദ്യം. ക്ഷേത്രത്തിൽ വലിയ ഗുരുതി നടക്കുമ്പോൾ ഭക്തർ ക്ഷേത്രപാലകന് മുൻപിൽ 108 നാളികേരം ഉടയ്ക്കുകയും വിഗ്രഹത്തിൽ കളഭം പൂശി 108 തോർത്ത് ഉടുപ്പിക്കുകയും ചെയ്യാറുണ്ട്. തോർത്തുടുത്ത് കളഭം ചാർത്തി നിൽക്കുന്ന ഇത്തരമൊരു ഭീമാകാരമായ വിഗ്രഹം ലോകത്ത് മറ്റെവിടെയും കാണാനാകില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates