

പാലക്കാട്: അട്ടപ്പാടിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണങ്ങളിൽ നിന്ന് നാട്ടുകാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് പ്രദേശവാസികൾ. ആദ്യ ആക്രമണം നടന്ന താഴെ മുള്ളിയിലും തുടർന്ന് ആക്രമണമുണ്ടായ ഗൂളിക്കടവിലും കഴിഞ്ഞ കുറേ വർഷങ്ങളായി കാട്ടാനകളുടെ സ്ഥിര സാന്നിധ്യമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു."താഴെ മുള്ളിയിൽ ഇപ്പോൾ ആക്രമണം നടന്ന അതേ സ്ഥലത്ത് വർഷങ്ങൾക്കുമുമ്പ് രണ്ട് പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഈ മേഖലയിൽ കാട്ടാനകളെ സ്ഥിരമായി കാണുന്നുണ്ട്. അധികൃതർക്ക് പലതവണ വിവരം നൽകിയിട്ടും ഫലപ്രദമായ നടപടികളൊന്നും ഉണ്ടായിട്ടില്ല," പുതൂർ പഞ്ചായത്ത് മെമ്പർ മലർ പറഞ്ഞു.
വർധിച്ചുവരുന്ന കള്ളവാറ്റ് പ്രവർത്തനങ്ങളും മാങ്ങ, ചക്ക തുടങ്ങിയവയുടെ സീസണും കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്താൻ കാരണമാകുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
"കാട്ടിനുള്ളിലും വനാതിർത്തി പ്രദേശങ്ങളിലുമുള്ള കള്ളവാറ്റ് കേന്ദ്രങ്ങളും പഴങ്ങളുടെ ലഭ്യതയും ആനകളെ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ആകർഷിക്കുന്നുണ്ട്. ഇതാണ് ആക്രമണങ്ങൾ വർധിക്കാൻ പ്രധാന കാരണം," അഗളി പഞ്ചായത്ത് മെമ്പറും പൊതുപ്രവർത്തകനുമായ സഫിൻ അട്ടപ്പാടി പറയുന്നു.
പ്രധാന റോഡുകളുടെയും വനപാതകളുടെയും ഇരുവശങ്ങളിലും വളർന്നുനിൽക്കുന്ന മരങ്ങളും കാടുപിടിച്ച കുറ്റിച്ചെടികളും യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതായും പരാതി ഉയരുന്നു. "റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളും കാഴ്ച മറയ്ക്കുന്ന കാടും കാരണം ആനകളെ മുൻകൂട്ടി കാണാൻ കഴിയുന്നില്ല. പ്രത്യേകിച്ച് പുലർച്ചെയും രാത്രിയിലും യാത്ര ചെയ്യുന്നത് അതീവ അപകടകരമായിരിക്കുകയാണ്," കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും മുൻ പഞ്ചായത്ത് അംഗവുമായ മാർട്ടിൻ ജോസഫ് പറഞ്ഞു.
കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും റോഡരികിലെ കാടും കുറ്റിച്ചെടികളും അടിയന്തരമായി വെട്ടിമാറ്റണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ശക്തമായ നിരീക്ഷണവും പ്രതിരോധ നടപടികളും സ്വീകരിക്കണമെന്ന് വിവിധ ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates