തൃശ്ശൂർ: തൃശ്ശൂർ പെരുമ്പിലാവിൽ പൊലീസ് വാഹനത്തെ അമിതവേഗതയിൽ ഇടിച്ചുതെറിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ കുന്നംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ചേർന്ന് സാഹസികമായി പിടികൂടി. പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ വെച്ച് ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സിനിമാ സ്റ്റൈൽ രംഗങ്ങൾ അരങ്ങേറിയത്. കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 35 കിലോഗ്രാം കഞ്ചാവും കടത്താൻ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബംഗളൂരുവിൽ നിന്നും തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ കർഷക-മലയോര മേഖലകളിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന് മുൻകൂട്ടി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ മുതൽ പൊലീസ് സംഘം റോഡിൽ നിരീക്ഷണം ഏർപ്പെടുത്തി. ഈ സമയം സംശയാസ്പദമായ രീതിയിൽ എത്തിയ സ്വിഫ്റ്റ് കാർ നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതികൾ വാഹനം നിർത്താതെ അമിതവേഗതയിൽ മുന്നോട്ട് പാഞ്ഞു.
സബ് ഇൻസ്പെക്ടറുടെ വാഹനം ഇടിച്ചുതകർത്തു
പിന്നാലെ പാഞ്ഞ പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാനായി പ്രതികൾ തങ്ങളുടെ കാർ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ രാകേഷിന്റെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി. വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും ഒട്ടും സമയം കളയാതെ പൊലീസ് ഉദ്യോഗസ്ഥർ കാർ വളയുകയും പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയുമായിരുന്നു.
പിടിയിലായ സനൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണെന്ന് കമ്മീഷണർ ഓഫീസ് വ്യക്തമാക്കി. കഞ്ചാവ് കർണാടകയിലെ ബംഗളൂരുവിൽ നിന്നാണ് കേരളത്തിലേക്ക് എത്തിച്ചതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ലഹരി വിതരണ ശൃംഖലയിൽ ഉൾപ്പെട്ട മറ്റ് പ്രധാന കണ്ണികളെ കണ്ടെത്താൻ പ്രതികളുടെ ബാങ്ക് ഇടപാടുകളും മൊബൈൽ ഫോൺ രേഖകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ ഇരു പ്രതികളെയും തുടർനടപടികൾക്കായി റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates