തൃശ്ശൂർ: പുലർച്ചെ പള്ളിയിലേക്ക് നടന്നുപോയ വയോധികയെ വഴിയിൽ ഒളിഞ്ഞുനിന്ന് ആക്രമിച്ച് ബോധം കെടുത്തിയ ശേഷം മൂന്ന് പവൻ സ്വർണ്ണവളകൾ കവർന്ന കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേരിട്ടുള്ള നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് അതിസമർത്ഥമായി പ്രതിയെ വലയിലാക്കിയത്. കണ്ണൂർ തലശ്ശേരി തിരുവങ്കാട് 'ഗീതം നിവാസിൽ' റോഷൻ ആണ് പൊലീസിന്റെ പ്രത്യേക അന്വേഷണത്തിൽ പിടിയിലായത്. കണ്ണൂരിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ ഓൺലൈൻ ലോൺ അപ്രൂവൽ ഓഫീസറായി ജോലി ചെയ്യുന്ന ഇയാൾ, തന്റെ ആർഭാട ജീവിതത്തിന് പണം കണ്ടെത്താൻ വേണ്ടിയാണ് ഇത്തരമൊരു ആസൂത്രിത കവർച്ച നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി തൃശ്ശൂർ പോട്ട വാഴകുന്നിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇയാൾ.
കഴിഞ്ഞ മെയ് 30-ന് പുലർച്ചെയായിരുന്നു സംഭവം . വാഴക്കുന്ന് സ്വദേശിയായ വയോധിക വീട്ടിൽ നിന്നും പോട്ട ലിറ്റിൽ ഫ്ലവർ പള്ളിയിലേക്ക് ഉറുമ്പൻകുന്ന് - എഡ്ഢി കറണ്ട് റോഡിലൂടെ നടന്നുപോവുകയായിരുന്നു. ഇവർ വാഴക്കുന്ന് എത്തുന്നതിന് തൊട്ടുമുമ്പുള്ള വിജനമായ സ്ഥലത്ത് വെച്ച്, കൈകളിൽ ഗ്ലൗസ് ധരിച്ച് ഒളിഞ്ഞിരുന്ന റോഷൻ വയോധികയെ പിന്നിലൂടെ ആക്രമിച്ച് മുഖം പൊത്തിപ്പിടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് ഇവരെ ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി. അവിടെവെച്ച് വയോധികയുടെ മുഖത്തടിച്ച് പൂർണ്ണമായും അബോധാവസ്ഥയിലാക്കിയ ശേഷമാണ് കൈയിലുണ്ടായിരുന്ന ഒരു പവൻ വീതമുള്ള മൂന്ന് സ്വർണ്ണവളകൾ ഇയാൾ കവർന്നത്.
വയോധികയ്ക്ക് ബോധം തെളിഞ്ഞയുടൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്പെഷ്യൽ സ്ക്വാഡ് അന്വേഷണം ഊർജ്ജിതമാക്കിയത്. ശാസ്ത്രീയ തെളിവുകളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കവർച്ച ചെയ്ത സ്വർണ്ണവളകൾ കണ്ടെത്താനും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് ഉറപ്പുവരുത്താനും പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates