അഴീക്കോട് : തൃശ്ശൂർ റൂറൽ കോസ്റ്റൽ പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടൽ കടലിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷിച്ചു. അഴീക്കോട് തീരത്ത് നിന്നും ഉൾക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കെയാണ് മാലിക് ദിനാർ എന്ന വള്ളത്തിലെ തൊഴിലാളിയായ ബാബുവിനാണ് (പള്ളത്ത് പേ ബസാർ) ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വള്ളത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കുതിച്ചെത്തിയ അഴീക്കോട് കോസ്റ്റൽ പൊലീസ് ഇവരെ സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അഴീക്കോട് അഴിമുഖത്ത് നിന്നും ഏതാനും നോട്ടിക്കൽ മൈൽ അകലെ മാലിക് ദിനാർ വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ബാബുവിന് നെഞ്ചുവേദനയും ശ്വാസതടസ്സവുമുണ്ടായത്.
ബാബുവിന്റെ ആരോഗ്യനില മോശമാകുന്ന സാഹചര്യത്തിൽ വള്ളത്തിലെ ഉടമ കോസ്റ്റൽ പൊലീസിന്റെ അടിയന്തിര സഹായം തേടി. വിവരം ലഭിച്ച ഉടൻ തന്നെ അഴീക്കോട് കോസ്റ്റൽ പൊലീസ് തങ്ങളുടെ ഹൈസ്പീഡ് റെസ്ക്യൂ ബോട്ടിൽ അതിവേഗം ഉൾക്കടലിലെ വള്ളത്തിനടുത്തേക്ക് കുതിച്ചു. കടുത്ത തിരമാലകളെ വകവെക്കാതെ ബോട്ടിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം അസ്വാസ്ഥ്യം അനുഭവപ്പെട്ട ബാബുവിനെ സുരക്ഷിതമായി തങ്ങളുടെ ബോട്ടിലേക്ക് മാറ്റി. ഉടൻ തന്നെ അഴീക്കോട് അഴിമുഖത്ത് എത്തിച്ച് കരയിലുണ്ടായിരുന്ന മറ്റ് പൊലീസുകാരുടെയും സഹായത്തോടെ അതിവേഗം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ ആവശ്യമായ അടിയന്തിര ചികിത്സ ലഭ്യമാക്കാനും കോസ്റ്റൽ പൊലീസ് ഏകോപനം നടത്തി. കോസ്റ്റൽ പൊലീസിന്റെ കരുതലും സമയോചിതമായ ഇടപെടലും കാരണം വലിയൊരു അപകടം ഒഴിവാക്കാൻ സാധിച്ചതായി സഹപ്രവർത്തകരായ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates