Anayuttu File 
Thrissur

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി; നാളെ അമ്പതിലധികം കൊമ്പന്മാർ അണിനിരക്കും

വെള്ളിയാഴ്ച രാവിലെ അഞ്ചിന് തന്ത്രിയുടെ നേതൃത്വത്തിൽ ഗണപതി ഹോമം; ഒമ്പതരയോടെ ആനയൂട്ട് ആരംഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: ചരിത്രപ്രസിദ്ധമായ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഈ വർഷത്തെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമം ആരംഭിക്കും. തുടർന്ന് രാവിലെ ഒമ്പതരയോടെ പ്രശസ്തമായ ആനയൂട്ട് ചടങ്ങുകൾക്ക് തുടക്കമാകും. ഇത്തവണ അമ്പതിൽ അധികം പ്രമുഖ കൊമ്പന്മാരാണ് ചടങ്ങിൽ പങ്കെടുക്കാനായി വടക്കുംനാഥന്റെ മണ്ണിൽ അണിനിരക്കുന്നത്.

12,008 നാളികേരത്തിന്റെ ഗണപതി ഹോമം; ചോറും ഔഷധക്കൂട്ടുകളുമായി ആനയൂട്ട്

അതിവിപുലമായ രീതിയിലാണ് ഇത്തവണ അഷ്ടദ്രവ്യ മഹാഗണപതിഹോമക്കൂട്ട് തയാറാക്കിയിരിക്കുന്നത്. ഹോമത്തിനായി 12,008 നാളികേരം, 2,000 കിലോ ശർക്കര, 2,000 കിലോ അവിൽ, 500 കിലോ മലർ, 60 കിലോ എള്ള്, 50 കിലോ തേൻ എന്നിവയ്ക്ക് പുറമെ പ്രത്യേക ഗണപതി നാരങ്ങ, കരിമ്പ് തുടങ്ങിയവയും ഉപയോഗിക്കും. രാവിലെ 9:30-ഓടെ ആരംഭിക്കുന്ന ആനയൂട്ട് ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരി ആദ്യ ഉരുള നൽകി ഉദ്ഘാടനം നിർവഹിക്കും. ആനകൾക്ക് നൽകാനായി 500 കിലോ അരിയുടെ ചോറ്, ശർക്കര, മഞ്ഞൾപൊടി എന്നിവ ചേർത്താണ് പ്രത്യേക ഉരുളകൾ തയാറാക്കുന്നത്. ഇതിനൊപ്പം പൈനാപ്പിൾ, കക്കിരി, തണ്ണിമത്തൻ, പഴം തുടങ്ങി എട്ടോളം പഴവർഗ്ഗങ്ങളും ആനകളുടെ ദഹന പ്രക്രിയ സുഗമമാക്കുന്നതിനുള്ള പ്രത്യേക ഔഷധക്കൂട്ടും ആനയൂട്ടിന്റെ ഭാഗമായി നൽകും. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരം വഴിയാണ് ആനകൾ അകത്തേക്ക് പ്രവേശിക്കുക. വെറ്ററിനറി ഡോക്ടർമാർ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എന്നിവരുടെ കർശന പരിശോധനകൾ പൂർത്തിയാക്കിയ ആനകളെ മാത്രമേ ക്ഷേത്ര പരിസരത്തേക്ക് പ്രവേശിപ്പിക്കൂ.

Amayuttu

ഡ്രോണുകൾക്ക് വിലക്ക്; കനത്ത സുരക്ഷയിൽ തേക്കിൻകാട് മൈതാനം

ആനയൂട്ടിനോടനുബന്ധിച്ച് വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ നഗരത്തിൽ കനത്ത സുരക്ഷയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 175 അംഗ പൊലീസ് സേനയെയാണ് സുരക്ഷയ്ക്കായി മാത്രം പ്രത്യേകം സജ്ജമാക്കിയിട്ടുള്ളത്. ആന്റി സബോട്ടേജ് ടീം, മെഡിക്കൽ സുരക്ഷാ വിഭാഗം, ഫയർഫോഴ്‌സ്, എലിഫന്റ് സ്ക്വാഡ് എന്നിവയ്ക്ക് പുറമെ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഡാൻസാഫ് (DANSAF), സാഗോക്ക് (SAGOC) ടീമുകളെയും രംഗത്തിറക്കിയിട്ടുണ്ട്. നഗരത്തിൽ കൃത്യമായ ട്രാഫിക് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്നും നിർദേശിച്ച സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളൂവെന്നും കമ്മീഷണർ അറിയിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വടക്കുംനാഥ ക്ഷേത്ര പരിസരത്തും സമീപത്തെ തേക്കിൻകാട് മൈതാനത്തും ഡ്രോണുകൾ പറത്തുന്നത് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

Arrangements have been completed for the auspicious Ashtadravya Maha Ganapathi Homam and the annual Aanayoottu (elephant feeding ceremony) at the historic Vadakkumnathan Temple in Thrissur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളി ജയിച്ചു, ആഘോഷത്തിനിടെ ഫോക്‌ലാന്‍ഡ് ബാനര്‍, വിവാദം; അര്‍ജന്റീനയ്ക്ക് ഫിഫയുടെ പണിവരുന്നു

ഗുരുവായൂർ ദേവസ്വത്തിൽ 55 ഒഴിവുകൾ; സെക്യൂരിറ്റി,കോയ്മ തസ്തികകൾ

ഡോക്ടര്‍ കൊല്ലപ്പെട്ട നിലയില്‍, എട്ടു വയസ്സുള്ള മകന്‍ കുത്തേറ്റ് അബോധാവസ്ഥയില്‍; ഡോക്ടറായ യുവതി കസ്റ്റഡിയില്‍

ഒരു വ്യാഴവട്ടക്കാലത്തിന്റെ നീല വസന്തം; ഇടുക്കി വീണ്ടും കുറിഞ്ഞി പൂക്കാലത്തിലേക്ക്

'സ്ക്രിപ്റ്റ് റെഡിയാണ്, കറക്ടായിട്ടുള്ള ആൾ വരുന്നു, അതങ്ങ് ചെയ്യുന്നു'; 'ചിന്താമണി കൊലക്കേസ് 2' വിനെക്കുറിച്ച് ഷാജി കൈലാസ്