കല്പറ്റ: വയനാട് മേപ്പാടി പുതുമലയിൽ കഴിഞ്ഞ ചൊവ്വാഴ്ച ജെസ്സി എന്ന വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു പിടികൂടുന്നതിനായി വനം വകുപ്പ് വനത്തിനുള്ളിൽ തിരച്ചിൽ ഊർജ്ജിതമാക്കി. ആനയെ കണ്ടെത്തി തുരത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘത്തോടൊപ്പം കുങ്കിയാനകളെയും വനമേഖലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. മുത്തങ്ങ ആനത്താവളത്തിൽ നിന്നുള്ള 'ഉണ്ണികൃഷ്ണൻ', 'പ്രമോദ്' എന്നീ രണ്ട് കുങ്കിയാനകളെയാണ് ആനയെ കാടുകയറ്റുന്നതിനും ദൗത്യസംഘത്തെ സഹായിക്കുന്നതിനുമായി അടിയന്തിരമായി പുതുമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് എത്തിച്ചിരിക്കുന്നത്. അക്രമകാരിയായ ഈ ആന നിലവിൽ സമീപത്തെ വനത്തിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്നാണ് വനപാലകരുടെ നിഗമനം.
ചൊവ്വാഴ്ച തന്നെ കാട്ടാനയെ കണ്ടെത്തുന്നതിനായി പ്രത്യേക തിരച്ചിൽ സംഘത്തെ കാട്ടിലേക്ക് നിയോഗിച്ചിരുന്നുവെന്ന് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബിജു വ്യക്തമാക്കി. ആനയെ കണ്ടെത്തി മയക്കുവെടി വെയ്ക്കുകയാണ് പ്രധാന ലക്ഷ്യം. എന്നാൽ നിലവിൽ ആന വനത്തിന്റെ കൂടുതൽ ഉള്ളിലേക്ക് മാറിയതായാണ് സൂചന. എങ്കിലും വന്യമൃഗത്തെ വേഗത്തിൽ കണ്ടെത്താനുള്ള ശക്തമായ ശ്രമങ്ങൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പുതുമലയിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടിട്ടുണ്ട്. കാട്ടാന ആക്രമണങ്ങളിൽ ഇരയാകുന്നവർക്കും മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്കും സർക്കാർ നൽകുന്ന നഷ്ടപരിഹാര തുകയെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ഉത്തരവിട്ടു.
മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആണ് വയനാട് ജില്ലാ കളക്ടർ, മാനന്തവാടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡി.എഫ്.ഒ) എന്നിവർക്ക് ഇതുസംബന്ധിച്ച് അടിയന്തിര നിർദ്ദേശം നൽകിയത്. ഒരാഴ്ചയ്ക്കകം വിഷയത്തിൽ കൃത്യമായ വിശദീകരണം നൽകണമെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുൻപ് 2022 മാർച്ചിൽ ചേകാടി പോളന കാട്ടുനായ്ക്ക ഉന്നതിയിലെ രണ്ട് സഹോദരന്മാർക്ക് നേരെ ഉണ്ടായ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് ഇതുവരെയും അർഹമായ രീതിയിൽ കൃത്യമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയും നിലവിലുണ്ട്. തങ്ങൾക്ക് അർഹമായ തുക അനുവദിച്ചില്ലെന്ന് കാണിച്ച് ഇരകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് വനം വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും വീഴ്ചകൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ ഇപ്പോൾ കനത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates