നട്ടടയ്ക്കാന്
കഴിയാതെപോയ പാടം
പഴനിലമാകാതെ
പടുനിലമാകാതെ
ഞാറുപറിച്ച്
നട്ടടച്ച ചാവുകള്‍
വെളുപ്പാന്‍കാലവും
വെള്ളയും
പടികടന്നെത്തും മുമ്പെ
പാടത്തുനിന്നും
മണ്ണിലേക്ക് മറയാന്‍
ഒടുവിലായി
നെറവയറും താങ്ങി
ഏന്തിവലിഞ്ഞ്
അവസാന ഞാറിന്റെ
പിടിയും നട്ട്
കയറിമറയുന്നത്
കണ്ണാല്‍ കണ്ട്
വെട്ടിയിട്ട വാഴപോലെ
തമ്പുരാന്‍
ചത്തുമലച്ച വരമ്പും,
അസമയത്ത്
മരക്കുറ്റിയില്‍
വള്ളം കെട്ടിയിട്ട്
കോതുപടിയിലുറങ്ങിയ
വള്ളക്കാരന്‍
നേരംവെളുക്കുവോളം
കെട്ടുവരമ്പിന്നോരംവഴി
വിളിച്ചും കൂവിയും
വട്ടം ചുറ്റിനടന്ന ചെറയും,
പട്ടിണി
പലരാവുകള്‍
തളര്‍ന്നുറങ്ങവെ
ഒരു കൂലിയാന്‍
നെല്ലിരക്കാന്‍
മടിയാതെയെത്തി
തൊഴക്കടിയേറ്റ്
പെടഞ്ഞുപെടഞ്ഞ്
ചത്തുവീണ അടിയാനും,
വാമൊഴികളില്‍
കനലായും കാറ്റായും
പെരുപ്പായും തരിപ്പായും
ഇന്നും വന്നണയും.
മൊഴികളില്‍
നിന്നും നേരിട്ടിറങ്ങി
നേരും പതിരും
അരിഞ്ഞുതള്ളിയും ഉറഞ്ഞുതുള്ളിയും
കല്‍വെളക്കില്‍ പ്രകാശമായി
നൊന്തുവിളികള്‍ക്ക് ഉത്തരമായി
കുഞ്ഞുകുഞ്ഞു നാവുകളില്‍ അക്ഷരമായി
ഇടറുന്ന പാദങ്ങള്‍ക്ക്
ഊന്നുവടിയായി
അങ്ങനെ
പഴമൊഴിത്തഴക്കങ്ങളില്‍
ചുട്ടകോഴികള്‍ കൂവിയാര്‍ത്തും
കിരന്തങ്ങള്‍* പാറിപ്പറന്നും
അലമുറയിടുന്ന ചാവുകളെ
അടക്കിനിര്‍ത്താനാവാതെ
വെന്തുവെണ്ണീറായ
തലമുറകളുടെ
കണ്ണിലെ തീയൊരംശം
പകുത്തെറിഞ്ഞ
ഒരേയൊരു സാക്ഷി
പ്രാണന്‍ ചവിട്ടിമെതിച്ച പാടങ്ങള്‍ക്കും
തൊണ്ട വരണ്ടടര്‍ന്ന
പഴയാറിനും നടുവില്‍
നട്ടുച്ചയിലും പാതിരാവിലും
കരിന്തലകള്‍ക്ക് കാവലായി
എടകോടിമുത്തന്‍
എന്നൊരു കാവല്‍ത്തറ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates