ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിമാരിലൊരാളാണ് അഭിരാമി. തമിഴിലും തെലുങ്കിലുമൊക്കെ നിരവധി മികച്ച സിനിമകളുടെ ഭാഗമാകാൻ അഭിരാമിയ്ക്ക് കഴിഞ്ഞു. നടൻ കമൽ ഹാസനൊപ്പം നിരവധി സിനിമകളിൽ നടിയായും ഡബ്ബിങ് ആർട്ടിസ്റ്റായും അഭിരാമി പ്രവർത്തിച്ചിട്ടുണ്ട്. 2004 ൽ പുറത്തിറങ്ങിയ വിരുമാണ്ടി എന്ന ചിത്രത്തിലാണ് കമൽ ഹാസനൊപ്പം അഭിരാമി ആദ്യമെത്തിയത്.
ഇപ്പോഴിതാ മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിലൂടെ (Thug Life) വീണ്ടും കമൽ ഹാസനൊപ്പം എത്തുകയാണ് അഭിരാമി. തഗ് ലൈഫ് ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ അഭിരാമിയ്ക്കും കമൽ ഹാസനും നേരെ വൻ തോതിൽ വിമർശനങ്ങളുമുയർന്നിരുന്നു. കമൽ ഹാസന്റെ കഥാപാത്രവും അഭിരാമിയുടെ കഥാപാത്രവും തമ്മിലുള്ള ചുംബന രംഗമാണ് വിമർശനങ്ങൾക്ക് കാരണമായത്. ഇപ്പോഴിതാ വിവാദമായി മാറിയ ആ ചുംബന രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭിരാമി.
തഗ് ലൈഫ് പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ചിത്രത്തിന്റെ പേരിൽ ഉയരുന്ന വിവാദങ്ങൾ അനാവശ്യമാണെന്നും അഭിരാമി പറഞ്ഞു. "നോക്കൂ, ഇന്നത്തെക്കാലത്ത് എന്ത് ചെയ്താലും അതൊരു വിവാദമായി മാറും, അതിൽ നിന്ന് ആർക്കും രക്ഷപ്പെടാൻ കഴിയില്ലെന്നാണ് ഞാൻ കരുതുന്നത്. മണി സാറിന്റെ ലോജിക്കിനെയും അതുപോലെ എന്നെ അങ്ങനെയൊരു കഥാപാത്രത്തിലേക്ക് തിരഞ്ഞെടുത്തതിനെയും ജഡ്ജ് ചെയ്യാൻ എനിക്ക് കഴിയില്ല.
അദ്ദേഹത്തിന്റെ ലോജിക് എന്തു തന്നെയായാലും, ഞാൻ അതിനോട് യോജിക്കുന്നു. മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ഒരു ചുംബന രംഗമാണത്. ട്രെയ്‌ലറിൽ അത് മാത്രമേ കാണിച്ചിട്ടുള്ളൂ, അതുകൊണ്ടാണ് ആളുകൾ തെറ്റിദ്ധരിക്കുന്നത്. സിനിമ കാണുമ്പോൾ ആ രംഗവും ചുംബനത്തിലേക്ക് നയിക്കുന്ന കാര്യങ്ങളുമൊക്കെ വരുമ്പോൾ നിങ്ങൾക്ക് അതൊട്ടും മോശമായ ഒന്നായി തോന്നില്ല. ആ രംഗത്തോട് വളരെ ചേർന്നു നിൽക്കുന്ന ഒന്നാണത്.
ഇത് ഇത്രയധികം ചർച്ച ചെയ്യേണ്ട കാര്യമില്ല. അത് അനാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയ്ക്ക് മാർക്കറ്റിങിന് ഗുണകരമായത് എന്തും ആളുകൾ ചെയ്യും. ആ വശം എനിക്ക് മനസിലായതാണ്. പക്ഷേ ഒരു നിഗമനത്തിൽ എത്തുന്നതിന് മുൻപ് സിനിമ കാണണമെന്നാണ് എനിക്ക് ആളുകളോടെ പറയാനുള്ളത്". - അഭിരാമി പറഞ്ഞു.
അതോടൊപ്പം മണിരത്നം, കമൽ ഹാസൻ, എആർ റഹ്മാൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു വലിയ ബഹുമതിയായി കരുതുന്നുവെന്നും അഭിരാമി പറഞ്ഞു. ശക്തമായ, ആത്മവിശ്വാസമുള്ള വളരെ മനോഹരമായ കഥാപാത്രമാണ് തഗ് ലൈഫിലെ തന്റേതെന്നും അതുകൊണ്ട് ചിത്രത്തിന്റെ ഭാഗമാകുന്നതിൽ മണി സാറിനോട് യെസ് പറയാൻ തനിക്ക് എളുപ്പമായിരുന്നുവെന്നും അഭിരാമി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates