ലൊസാഞ്ചലസ്: ഓസ്കർ പുരസ്കാരങ്ങൾക്ക് എഐ താരങ്ങളെ പരിഗണിക്കില്ലെന്ന് അക്കാദമി. സിനിമാ വ്യവസായത്തിലെ പരമോന്നത ബഹുമതികൾക്ക് അർഹത നേടണമെങ്കിൽ അഭിനയവും എഴുത്തും മനുഷ്യർ തന്നെയാണ് നിർവഹിക്കേണ്ടതെന്നും കൃത്രിമബുദ്ധിയല്ലെന്നും വ്യക്തമാക്കുന്ന പുതിയ നിയമങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്.
2027 മാർച്ചിൽ നടക്കാനിരിക്കുന്ന അടുത്ത ഓസ്കർ ചടങ്ങിനുള്ള അപേക്ഷകൾക്ക് ഈ വ്യവസ്ഥ ബാധകമാകുമെന്നും അവർ കൂട്ടിച്ചേർത്തു. ചെലവ് കുറക്കുന്നതിനായി സ്റ്റുഡിയോകളിലും മറ്റും തൊഴിലാളികൾക്ക് പകരം എഐ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് തൊഴിലാളികൾ ഭയപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു.
സിനിമ, ടെലിവിഷൻ രംഗങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആശങ്ക ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം സിനിമയിലെ എഐ നടിയുടെ അരങ്ങേറ്റം ഈ ആശങ്കക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അക്കാദമിയുടെ പുതിയ നിയമങ്ങൾ പ്രകാരം, ചലച്ചിത്ര നിർമാതാക്കൾക്ക് എഐ ഉപകരണങ്ങൾ ഉപയോഗിക്കാം.
എന്നാൽ എഐ അഭിനേതാക്കൾക്ക് ഓസ്‌കറിന് അർഹതയുണ്ടാവില്ല. തിരക്കഥകൾ പരിഗണിക്കണമെങ്കിൽ അവ മനുഷ്യർ രചിച്ചതാണ് എന്ന ഉറപ്പ് അക്കാദമിക്കുണ്ടാവണം. മനുഷ്യർ സൃഷ്ടിച്ചതാണോ ഇവയെന്ന് സ്ഥിരീകരിക്കുന്നതിന് അക്കാദമിക്ക് കൂടുതൽ വിവരങ്ങൾ ചിത്രങ്ങളുടെ അണിയറപ്രവർത്തകരോട് ചോദിച്ച് വാങ്ങാം എന്നും അക്കാദമി പ്രസ്താവനയിൽ പറയുന്നു.
മാത്രമല്ല, പുതിയ നിയമപ്രകാരം ഒരു രാജ്യത്തിന് ഓസ്‌കറിന് ഒന്നിലധികം നോമിനേഷനുകൾ നൽകാം. കൂടാതെ ഗ്രാമി, കാൻ പോലുള്ള മറ്റേതെങ്കിലും പ്രധാന അന്താരാഷ്ട്ര അവാർഡ് നേടിയ ഒരു ചിത്രത്തിന് നേരിട്ട് സ്വയം നാമനിർദ്ദേശം ചെയ്യാനും കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates