അപവാദപ്രചരണം നടത്തിയെന്നാരോപിച്ച് യുട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ബിഹാർ സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യുട്യൂബർക്കെതിരെയാണ് താരം നോട്ടിസ് നൽകിയത്. അന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ കേസുമായി തൻറേ പേര് ബന്ധപ്പെടുത്തി വ്യാജ പ്രചരണം നടത്തിയെന്നാണ് അക്ഷയുടെ ആരോപണം.
അപകീർത്തി പ്രചരണം, മനഃപൂർവമായ അപമാനപ്രചരണം തുടങ്ങിയ ചാർജ്ജുകൾ ചുമത്തിയാണ് പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അതേസമയം സിദ്ദിഖി മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. റാഷിദിന്റെ വ്യാജ വിഡിയോകൾ തന്നെ മാനസികമായി അലട്ടിയെന്നും ഇതുമൂലം ധന നഷ്ടവും തന്റെ സൽപേരിന് മോശം സംഭവിച്ചുവെന്നും അക്ഷയ് നോട്ടീസിൽ പറയുന്നു. ലക്ഷക്കണക്കിന് ആളുകളാണ് റാഷിദിൻറെ എഫ്എഫ് ന്യൂസ് എന്ന യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോകൾ കണ്ടത്.
'എംഎസ് ധോണി, ദ് അൺടോൾഡ് സ്റ്റോറി' എന്ന സിനിമയിലെ നായകവേഷം സുശാന്തിന് ലഭിച്ചതിൽ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദിന്റെ ആരോപണങ്ങളിലൊന്ന്. നടി റിയ ചക്രവർത്തിയെ കാനഡയിലേക്ക് കടക്കാൻ അക്ഷയ് കുമാർ സഹായിച്ചെന്നും ഇയാൾ ആരോപിച്ചു. സുശാന്ത് കേസുമായി ബന്ധപ്പെട്ട വിഡിയോകളിലൂടെ കഴിഞ്ഞ നാല് മാസത്തിനുള്ളിൽ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് അന്വേഷണങ്ങൾ തെളിയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates