ഇന്ത്യൻ സിനിമയിൽ ഏറ്റവും ഹൈപ്പോടെ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 'രാമായണ' സിനിമയ്ക്ക് ആശംസകൾ അറിയിച്ചും രാമനായി എത്തുന്ന രൺബീർ കപൂറിന് ഉപദേശം നൽകിയും രംഗത്ത് എത്തിയിരിക്കുകയാണ് നടൻ നിതീഷ് ഭരദ്വാജ്.
'മഹാഭാരതം' സീരിയലിലൂടെയും 'ഞാൻ ഗന്ധർവൻ' എന്ന സിനിമയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ് നിതീഷ്. ആഗോള തലത്തിൽ ഇന്ത്യൻ സിനിമയ്ക്ക് വലിയൊരു നാഴികകല്ലായി ചിത്രം മാറുമെന്നും 100 ശതമാനവും ഓസ്കർ ലഭിക്കുമെന്നും നിതീഷ് പറയുന്നു. മികച്ച ഇതര ഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്‌കാരം രാമായണയ്ക്ക് ലഭിക്കുമെന്ന് നൂറ് ശതമാനവും ഉറപ്പാണ്.
അഭിനന്ദനങ്ങൾ. സത്യജിത് റായിക്കും ശേഖർ കപൂറിനും ശേഷം ലോക സിനിമയ്ക്ക് ഇന്ത്യ നൽകുന്ന അടുത്ത സമ്മാനമാണ് നിതേഷ് തിവാരി എന്ന സംവിധായകൻ. പ്രൊഡക്ഷൻ ഡിസൈനിനും ഛായാഗ്രഹണത്തിനും നിരവധി പുരസ്‌കാരങ്ങൾ ഈ ചിത്രം നേടും. വിഎഫ്എക്സും എഐയും ഉപയോഗിച്ച് അതിമനോഹരമായാണ് രാമന്റെ കാലഘട്ടത്തെ പുനഃസൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയുമായി സഹകരിച്ചതിന് സംഗീത ഇതിഹാസം ഹാൻസ് സിമ്മറിന് നന്ദി. തോൽപ്പിക്കാനാവാത്ത രണ്ട് കരുത്തരായ താരങ്ങളായി രൺബീറും രൺവീറും ഇപ്പോൾ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. യഷ് - ആഗോള സിനിമയിലേക്ക് സ്വാഗതം".- എന്നാണ് നിതീഷ് ഭരദ്വാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
രൺബീറിന്റെ അഭിനയപാടവത്തെ പ്രശംസിച്ച നിതീഷ് ഭരദ്വാജ്, ഇന്ത്യയിലെ ഏറ്റവും ആദരണീയരായ വ്യക്തിത്വങ്ങളിലൊരാളെ അവതരിപ്പിക്കുമ്പോൾ അതിനൊപ്പം വരുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാനും താരത്തോട് അഭ്യർഥിച്ചു. "രൺബീർ കപൂർ, ഒരു നടൻ എന്ന നിലയിൽ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. ഇനി ഭാരതത്തിന്റെ പൈതൃകം, മൂല്യങ്ങൾ, സംസ്കാരം, ആദർശങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കാൻ തുടങ്ങണം.
അതുകൊണ്ട്, സ്വർണ ഖനി തരാമെന്ന് പറഞ്ഞാലും 'അനിമൽ' പോലെയുള്ള സിനിമകൾ ഒരിക്കലും ചെയ്യരുത്. ദയവായി നിന്റെ വാക്കുകളെ മലിനമാക്കരുത്. നിങ്ങളുടെ അഭിനയമികവ് പ്രകടിപ്പിക്കാൻ ആവശ്യമായ കഥകൾ ഭാരതത്തിലുണ്ട്. നിതീഷ് ഭരദ്വാജ് പറഞ്ഞു. സീതയായി സായ് പല്ലവിയെ പ്രേക്ഷകർ പൂർണ്ണമനസ്സോടെ സ്വീകരിക്കുമെന്നും ആ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്ത നിതീഷ് ഭരദ്വാജ്, രാമായണ സിനിമ കുറഞ്ഞത് അഞ്ച് തവണ എങ്കിലും താൻ കാണുമെന്നും പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates