ഏറെ ദിവസങ്ങളായി ചികിത്സയിൽ തുടരുകയായിരുന്ന മുതിർന്ന ബോളിവുഡ് നടൻ ധർമേന്ദ്ര ബുധനാഴ്ച ആശുപത്രി വിട്ടിരുന്നു. വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. ഇപ്പോഴിതാ ജുഹുവിലെ വസതിക്ക് മുന്നിൽ തടിച്ചു കൂടിയ പാപ്പരാസികളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ധർമേന്ദ്രയുടെ മകനും നടനുമായ സണ്ണി ഡിയോൾ.
തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് നിരന്തരം അഭ്യർഥിച്ചിട്ടും ഫോട്ടോഗ്രഫർമാരും മാധ്യമപ്രവർത്തകരും വീടിന് മുന്നിൽ തടിച്ചു കൂടിയതോടെയാണ് സണ്ണി ഡിയോൾ പൊട്ടിത്തെറിച്ചത്. "നിങ്ങളുടെ വീട്ടിൽ മാതാപിതാക്കളും കുട്ടികളുമില്ലേ?... നിങ്ങൾക്ക് നാണമില്ലേ?" എന്ന് സണ്ണി ചോദിക്കുന്നത് വിഡിയോയിൽ കാണാം.
"നിങ്ങൾക്ക് സ്വയം നാണക്കേട് തോന്നുന്നില്ലേ. നിങ്ങൾക്കും മാതാപിതാക്കളും, കുട്ടികളുമുണ്ട്... ഇപ്പോഴും നിങ്ങൾ ഇഡിയറ്റ്സിനെ പോലെ വിഡിയോകൾ ചെയ്യുന്നു. നിങ്ങൾ നിങ്ങളെ തന്നെ ഓർത്ത് ലജ്ജിക്കൂ". - എന്നാണ് സണ്ണി ഡിയോൾ മാധ്യമപ്രവർത്തകരോട് കൈകൾ കൂപ്പി പറയുന്നത്. ധർമ്മേന്ദ്രയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
കൂടുതൽ ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ ബഹുമാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു എന്ന് ഇന്നലെ സണ്ണി ഡിയോൾ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. അതോടൊപ്പം ആരാധകരുടെ പ്രാർഥനകൾക്കും സ്നേഹത്തിനും നന്ദി പറയുന്നതായും സണ്ണി അറിയിച്ചിരുന്നു.
പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മകൾ ഇഷ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഭാര്യയും നടിയുമായ ഹേമ മാലിനിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ധർമേന്ദ്ര അന്തരിച്ചതായി വാർത്ത പ്രചരിച്ചതിനു പിന്നാലെയായിരുന്നു ഇത്.
89കാരനായ താരത്തെ ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 8 ന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates