കൊച്ചി: ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് നടി അൻസിബ ഹസൻ. തന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ലെങ്കിൽ താൻ ഉറപ്പായും കോടതിയിൽ പോകുമെന്നും നിയമപോരാട്ടത്തിലൂടെ ജയിക്കുമെന്ന് ഉത്തമ ബോധ്യമുണ്ടെന്നും അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. താൻ സത്യത്തിന്റെ കൂടെയാണ് നിൽക്കുന്നതെന്നും നടി പറഞ്ഞു.
"മതസ്പർദ്ധ ഉണ്ടാക്കി എന്നൊക്കെ എന്നെക്കുറിച്ച് പറയുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. എന്റെ വീട്ടിലുള്ളവരുമായിട്ട് പോലും അവിഹിതമുണ്ടെന്ന് വരെ പറഞ്ഞു. ആ പറഞ്ഞതൊക്കെ ഞാൻ എങ്ങനെയാണ് ക്ഷമിക്കണം എന്ന് പറയുന്നത്. അത് എനിക്ക് ഒരിക്കലും ക്ഷമിക്കാൻ പറ്റില്ല. ഒരിക്കലും ക്ഷമിക്കുകയുമില്ല, മറക്കുകയുമില്ല. ഒരാളോടും പറയാൻ പറ്റാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഞാൻ സത്യത്തിന്റെ കൂടെയാണ് നിൽക്കുന്നത്. ടിനി ടോമിന് ഒരുപാട് ഇൻഫ്ലുവൻസ് ഉണ്ടായേക്കാം. രാഷ്ട്രീയ പാർട്ടികളുമൊക്കെയായിട്ട് ബന്ധമുള്ള ആളായിരിക്കാം. എന്ത് തന്നെയുണ്ടെങ്കിലും ഇന്നത്തെ കേരള സർക്കാർ എന്റെ കൂടെ നിൽക്കുമെന്ന് ഞാൻ വിശ്വസിക്കുകയാണ്. ഏത് മന്ത്രിമാരുടെ കൂടെയും നിന്ന് അദ്ദേഹം ഫോട്ടോ എടുക്കുന്നത് കാണുന്നുണ്ട്. എന്റെ ഉള്ളിൽ ഒരു ഭയപ്പാടുണ്ട്.
ഒരിക്കലും തെറ്റിന്റെ കൂടെ ഗവൺമെന്റ് നിൽക്കില്ല എന്ന് എനിക്കുറപ്പുണ്ട്. ന്യായത്തിന്റെ കൂടെയേ നിൽക്കുകയുള്ളൂ. അതുകൊണ്ട് എന്തായാലും സർക്കാർ എന്റെ കൂടെ നിൽക്കുമെന്ന് ഉറപ്പുണ്ട്. അമ്മ സംഘടനയുടെ ഇസി വാട്സാപ്പ് ഗ്രൂപ്പിൽ തന്നെ എനിക്കെതിരെ ടിനി ടോം ഡബിൾ ഡാഡി സിൻഡ്രോം എന്ന് അയച്ച മെസേജുണ്ട്. താങ്കൾ താങ്കളുടെ സംസ്കാരമാണ് ഇവിടെ കാണിക്കുന്നത്.
ഇങ്ങനെ പറയാൻ പാടില്ല. ഇത് അൺപാർലമെന്ററിയാണെന്ന് ഞാൻ അദ്ദേഹത്തിന് മറുപടിയിട്ടപ്പോൾ അദ്ദേഹം എന്നോട് മറുപടിയായി പറഞ്ഞത്. ഇത് പാർലമെന്റിൽ പോലും ഉപയോഗിക്കുന്ന വാക്കാണ്. തെറ്റായ വാക്ക് അല്ല എന്നാണ്. ഡബിൾ ഡാഡി സിൻഡ്രത്തിന് എനിക്കറിയാവുന്ന ഒരർഥമേയുള്ളൂ. അതിന് നല്ലൊരു അർഥമുണ്ടെന്ന കാര്യം എനിക്കറിയില്ല. 17 പേരുള്ള ഇസി ഗ്രൂപ്പിലാണ് അദ്ദേഹം ഇങ്ങനെയൊരു മെസേജ് എനിക്കിട്ടത്.
അത് പോലും ചോദ്യം ചെയ്യാൻ ആ ഗ്രൂപ്പിൽ ആരുമുണ്ടായില്ല. പൊതുസമൂഹത്തിൽ വന്ന് എനിക്ക് പറയേണ്ടി വന്ന അവസ്ഥയാണ്. മാധ്യമങ്ങളുടെ സമ്മർദ്ദം കാരണമാണ് ഒരു സമിതി രൂപീകരിക്കാമെന്ന് അമ്മയിൽ നിന്ന് മെയിൽ വരുന്നത്. പിന്നീട് എനിക്ക് ഒരു മെയിൽ വന്നിട്ടില്ല. ആ സമിതിയിൽ ആരൊക്കെയാണ് ഉള്ളത് എന്ന് പറഞ്ഞിട്ട്. ഇന്ന ആളുകളാണ് സമിതിയിലുള്ളതെന്ന് ചാനലുകളിലൂടെയാണ് ഞാൻ അറിയുന്നത്.
ഔദ്യോഗികമായി സമിതിയിലുള്ളത് ആരാണെന്ന് എനിക്കൊരു വിവരവും കിട്ടിയിട്ടില്ല. പ്രസിഡന്റും സെക്രട്ടറിയും സമിതിയിലുണ്ടാകുമെന്ന് ഞാൻ കേട്ടു. ഞാൻ ആരോപണം ഉയർത്തിയതിൽ, പ്രസിഡന്റ് ഉൾപ്പെടെ ആരോപണവിധേയ ആണ്. അങ്ങനെയിരിക്കെ പ്രസിഡന്റിന് അങ്ങനെയൊരു കമ്മിറ്റിയിൽ ഇരിക്കാൻ യോഗ്യതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
അങ്ങനെയാണെങ്കിൽ ഞാൻ പോകില്ല. ഇതിന് മുൻപ് ഞാൻ പരാതി പറഞ്ഞപ്പോൾ അമ്മയിൽ ഒന്നും ചെയ്യാനാകില്ല എന്ന് പറഞ്ഞ പ്രസിഡന്റാണ്. അങ്ങനെയുള്ള പ്രസിഡന്റിനരികെ വീണ്ടും ഞാനെന്തിന് പരാതിയുമായി പോകണം".- അൻസിബ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates