ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എആർ റഹ്മാൻ. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' ആണ് റഹ്മാന്റേതായി സംഗീത പ്രേമികളും സിനിമാ ലോകവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം. ഓസ്കർ ജേതാവ് ഹാൻസ് സിമ്മറിനൊപ്പമാണ് രാമായണയിൽ റഹ്മാൻ എത്തുന്നത്. 'രാമായണ'യെക്കുറിച്ച് ബിബിസി ഏഷ്യൻസ് എന്ന യൂട്യൂബ് ചാനലിൽ റഹ്മാൻ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
"ഞാനൊരു ബ്രാഹ്മിൺ സ്കൂളിലാണ് പഠിച്ചത്, എല്ലാ വർഷവും രാമായണവും മഹാഭാരതവും ഞങ്ങൾക്ക് പഠിക്കാനുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് കഥ അറിയാം. ഒരു വ്യക്തി എത്ര സദ്‌ഗുണ സമ്പന്നനാണെന്നും ഉയർന്ന ആദർശങ്ങളെക്കുറിച്ചുമൊക്കെ അതിൽ പറയുന്നുണ്ട്. ആളുകൾ ചിലപ്പോൾ ഇതിൽ എതിർ വാദങ്ങളുമായെത്തിയേക്കാം. എന്നാൽ അതിലുള്ള എല്ലാ നല്ല കാര്യങ്ങളെയും ഞാൻ വിലമതിക്കുന്നു.
നമുക്ക് പഠിക്കാൻ കഴിയുന്ന ഏതൊരു നല്ല കാര്യത്തെയും ഞാൻ വിലമതിക്കുന്നു. പ്രവാചകൻ പറഞ്ഞിട്ടുണ്ട്, അറിവ് വിലമതിക്കാനാവാത്ത ഒന്നാണ് എന്ന്. അതിപ്പോൾ രാജാവിൽ നിന്നോ യാചകനിൽ നിന്നോ അല്ലെങ്കിൽ നന്മയും തിന്മയും ചെയ്യുന്നവരിൽ നിന്നോ. എവിടെ നിന്ന് ആണെങ്കിലും അത് അങ്ങനെയാണ്.
നിങ്ങൾക്ക് ഒരു കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല. സ്വാർഥ താല്പര്യങ്ങളിൽ നിന്നും അതുപോലെ നിസാര കാര്യങ്ങളിൽ നിന്നുമൊക്കെ നമ്മൾ പുറത്തു കടക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഇതിൽ നിന്നൊക്കെ പുറത്തുവന്നാലേ നമ്മുടെ ജീവിതം പ്രകാശപൂരിതമാവുകയുള്ളൂ". - റഹ്മാൻ പറഞ്ഞു.
"എനിക്ക് ഈ പ്രൊജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. കാരണം ഒരുപാട് സ്നേഹത്തോടെ ഇന്ത്യയിൽ നിന്ന് ലോകത്തിന് സമർപ്പിക്കുന്ന ഒന്നാണിത്. ഹാൻസ് സിമ്മർ ഒരു ജൂതനാണ്, ഞാൻ ഒരു മുസ്ലീമാണ്, രാമായണം ഹിന്ദു ഇതിഹാസം ആണ്".- റഹ്മാൻ വ്യക്തമാക്കി. അതേസമയം രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന രാമായണയുടെ ആദ്യ ഭാഗം ഈ വർഷം റിലീസ് ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates