മലയാളമൊഴിച്ച് ബാക്കിയെല്ലാ സിനിമ ഇൻഡസ്ട്രിയിലും ഒരു അധികാരശ്രേണി ഉണ്ടെന്ന് നടൻ ആസിഫ് അലി. താൻ മനസിലാക്കിയടത്തോളം ഇവിടെ ഭയങ്കര രസമുള്ളൊരു സൗഹൃദവും ബന്ധവുമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. മലയാള സിനിമാ ഇൻഡസ്ട്രിയിലാണ് ഏറ്റവും ആരോഗ്യകരമായ മത്സരമുള്ളതെന്നും ആസിഫ് വ്യക്തമാക്കി. "മറ്റു താരങ്ങളുമായി കമ്മ്യൂണിക്കേഷൻസ് തീർച്ചയായുമുണ്ട്.
എനിക്ക് തോന്നുന്നു മലയാള സിനിമാ ഇൻഡസ്ട്രിയിലാണ് ഏറ്റവും ആരോഗ്യകരമായ ഒരു മത്സരമുള്ളത്. ഞാനും നിവിനും ഏകദേശം ഒരേ സമയത്ത് വന്നവരാണ്. നിവിന്റെ സിനിമകൾക്കുണ്ടാകുന്ന ഒരു ശ്രദ്ധ എന്തുകൊണ്ട് എന്റെ സിനിമകൾക്ക് കിട്ടുന്നില്ല, എന്ന് ഞാൻ മനസിലാക്കുന്നിടത്തു നിന്നാണ് ഞാൻ വീണ്ടും പണിയെടുക്കാൻ തുടങ്ങിയത്. ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്, അങ്ങനെ വരുന്നത് കൊണ്ടാണ്.
എനിക്ക് വിജയങ്ങൾ മാത്രമുണ്ടാകുന്നു, അല്ലെങ്കിൽ ഞാനൊരു ഒറ്റപ്പെട്ട മനുഷ്യനായി നിൽക്കുകയാണെങ്കിൽ എനിക്കിത് പറ്റില്ല. നമ്മൾ എല്ലാവരെയും പറ്റി ശ്രദ്ധിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന സമയത്ത്, എആർഎമ്മും കിഷ്കിന്ധാകാണ്ഡവും പെപ്പെയുടെ ഒരു സിനിമ കൂടി ഉണ്ടായിരുന്നു. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സിനിമകളെ പറ്റി പറഞ്ഞ് വിഡിയോ ചെയ്തിരുന്നു. അതൊന്നും എനിക്ക് തോന്നുന്നില്ല, വേറൊരു ഇൻഡസ്ട്രിയിലുണ്ടാകുമെന്ന്.
പിന്നെ നമ്മളിൽ പലരും പുറത്തൊക്കെ വച്ച് ഒന്നിച്ച് കാണാറുണ്ട്. ഒരു കോളജ് വൈബ് തന്നെയാണ് ഇപ്പോഴും എല്ലാവരും തമ്മിൽ കൂടുമ്പോൾ തോന്നുന്നത്. സിസിഎല്ലിന്റെ രണ്ടാം സീസൺ നടക്കുന്ന സമയത്ത്, മാച്ച് കഴിഞ്ഞിട്ട് മോഹൻലാലിന്റെ റൂമിൽ ഞങ്ങളെല്ലാവരും കൂടെ ഒത്തുകൂടി ആഘോഷമായിരുന്നു. ആ സമയത്ത് തമിഴിലെ ഞങ്ങളുടെ പ്രായത്തിലുള്ള രണ്ട് യുവനടൻമാർ ലാൽ സാറിനെ കാണാൻ വേണ്ടി വന്നു.
സാറിനോട് സംസാരിച്ച് ഫോട്ടോ ഒക്കെ എടുത്തിട്ട് അവർ ഇറങ്ങി. അപ്പോൾ ഞാനും നിവിനും റൂമിന്റെ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ ഇവർ വന്നിട്ട് ഞങ്ങളോട് ചോദിക്കുവാ, 'നിങ്ങളെല്ലാവരും കൂടി ഒരു മുറിയിൽ ആഘോഷിക്കുമോ ?'. എന്ന്. കാരണം, ബാക്കിയെല്ലാ ഇൻഡസ്ട്രിയിലും ഒരു ഹൈറാർക്കി ഉണ്ടാകും, സംസാരത്തിന് പോലും. നമുക്ക് അതില്ല.
മമ്മൂക്കയാണെങ്കിലും ലാലേട്ടനാണെങ്കിലും നമ്മളോട് കാണിക്കുന്ന സ്നേഹവും വാത്സല്യവും അത്രത്തോളമാണ്. എന്റെ ജീവിതത്തിൽ തന്നെ എത്രയോ അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങൾ മമ്മൂക്കയ്ക്ക് ഒപ്പമുണ്ട്. ഫിലിംഫെയർ അവാർഡ് സമയത്ത് മമ്മൂക്ക എന്നെയും ബേസിലിനെയും സ്റ്റേജിലേക്ക് വിളിച്ച് ഞങ്ങളുമായിട്ട് അദ്ദേഹം അത് ഷെയർ ചെയ്തു.
അത് ഫിലിംഫെയറിന്റെ ചരിത്രത്തിൽ തന്നെ അങ്ങനെ ഒരു കാര്യം നടന്നിട്ടുണ്ടോ എന്നറിയില്ല. എത്രയോ സിനിമകളിൽ ഇവർ ഗസ്റ്റ് റോൾ, വോയ്സ് ഓവർ ഒക്കെ ചെയ്ത് തരുന്നു. അതൊക്കെ വലിയ കാര്യമാണ്. ഞാൻ മനസിലാക്കിയടത്തോളം ഇവിടെ ഭയങ്കര രസമുള്ളൊരു സൗഹൃദവും ബന്ധവുമുണ്ട്". - കൈരളി ചാനലിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates