മിഥുന്‍ ചക്രവര്‍ത്തി എക്സ്പ്രസ് ഫയൽ
Entertainment

നക്‌സലേറ്റായി വീട് വിട്ടു, ആദ്യ സിനിമയില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ്; മിഥുന്‍ ദാ എന്ന അത്ഭുതം

1976ല്‍ റിലീസ് ചെയ്ത മൃഗയ എന്ന ചിത്രത്തിലൂടെയാണ് മിഥുന്‍ ചക്രവര്‍ത്തി സിനിമയിലേക്ക് ചുവടുവെക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കോളജ് പഠനത്തിനു പിന്നാലെ നക്‌സലേറ്റായി വീട് വിട്ടു. രക്തരൂക്ഷിതമായ വിപ്ലവപ്പോരാട്ടവും കാത്തുള്ള ദിനങ്ങളായിരുന്നു പിന്നീട്. എന്നാല്‍ സഹോദരന്റെ അതിദാരുണമായ മരണം അദ്ദേഹത്തെ വീട്ടിലേക്ക് തിരികെ എത്തിച്ചു. ആ തിരിച്ചുവരവാണ് ഇന്ത്യന്‍ സിനിമയ്ക്ക് മിഥുന്‍ ചക്രവര്‍ത്തി എന്ന അത്ഭുതത്തെ സമ്മാനിച്ചത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായും തട്ടുപൊളിപ്പന്‍ ബോളിവുഡ് ഹീറോ ആയും ഒരുപോലെ പ്രേക്ഷകരെ അമ്പരപ്പിച്ച മിഥുന്‍ ദാ.

1976ല്‍ റിലീസ് ചെയ്ത മൃഗയ എന്ന ചിത്രത്തിലൂടെയാണ് മിഥുന്‍ ചക്രവര്‍ത്തി സിനിമയിലേക്ക് ചുവടുവെക്കുന്നത്. മൃണാള്‍ സെന്‍ സംവിധാനം ചെയ്ത തന്റെ ആദ്യ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മിഥുന്‍ ചക്രവര്‍ത്തി നേടി. എന്നാല്‍ ആര്‍ട്ട് പടങ്ങളില്‍ മാത്രമായി ഒതുങ്ങാന്‍ മിഥുന് താല്‍പ്പര്യമുണ്ടായില്ല. മുഖ്യധാര സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ബോളിവുഡില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ചു. ഇപ്പോള്‍ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരിക്കുകയാണ്. അഭിനയത്തിലൂടെ അമ്പരപ്പിച്ച മിഥുന്‍ ചക്രവര്‍ത്തിയുടെ അഞ്ച് സിനിമകള്‍ നോക്കാം.

മൃഗയ

മൃണാള്‍ സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആദിവാസി യുവാവിന്റെ വേഷത്തിലാണ് മിഥുന്‍ ചക്രവര്‍ത്തി എത്തിയത്. ബ്രിട്ടീഷ് ഇന്ത്യയെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം പറയുന്നത് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ്. കള്‍ട്ട് ക്ലാസിക് ആയി കണക്കാക്കുന്ന ചിത്രത്തിലെ പ്രധാന ആകര്‍ഷണം മിഥുന്റെ പ്രകടനം തന്നെയാണ്. ചിത്രത്തിലൂടെ മികച്ച നടനുള്ള ആദ്യ ദേശിയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. കൂടാതെ മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചു.

തിത്‌ലി

ഋതുപര്‍ണ ഘോഷ് സംവിധാനം ചെയ്ത ബംഗാളി ചിത്രം. ബോളിവുഡ് സൂപ്പര്‍താരം രോഹിത് റോയുടെ വേഷത്തിലാണ് മിഥുന്‍ ചക്രവര്‍ത്തി എത്തിയത്. രോഹിത്തിന്റേയും അദ്ദേഹത്തിന്റെ കടുത്ത ആരാധികയായ തിത്‌ലിയുടേയും കഥയാണ് ചിത്രം പറയുന്നത്. കൊങ്കണ സെന്‍ ശര്‍മയാണ് തിത്‌ലി എന്ന കഥാപാത്രമായി എത്തിയത്. 2002ലാണ് ചിത്രം റിലീസ് ചെയ്തത്.

തഹാദേര്‍ കഥ

ബുദ്ധദേബ് ദാസ്ഗുപ്ത സംവിധാനം ചെയ്ത ചിത്രം 1992ലാണ് റിലീസ് ചെയ്തത്. ഷിബ്‌നാഥ് മുഖര്‍ജി എന്ന സ്വാത്ന്ത്ര്യ സമര പോരാളിയുടെ വേഷത്തിലാണ് മിഥുന്‍ ചിത്രത്തില്‍ എത്തിയത്. ശിക്ഷിക്കപ്പെട്ട് ആന്റമാനിലെ ജയിലില്‍ അടയ്ക്കപ്പെടുന്ന അദ്ദേഹം എട്ട് വര്‍ഷത്തോളം ബ്രിട്ടീഷുകാരുടെ ക്രൂരപീഡനത്തിന് ഇരയാവുന്നു. മാനസിക നില തകര്‍ന്ന അദ്ദേഹത്തിന് മൂന്ന് വര്‍ഷത്തോളം ഭ്രാന്താശുപത്രിയില്‍ കഴിയേണ്ടിവരുന്നു. അതിനുശേഷം സ്വാതന്ത്ര്യ ഇന്ത്യയിലേക്ക് തിരികെ എത്തുന്ന ഷിബ്‌നാഥിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

ഡിസ്‌കോ ഡാന്‍സര്‍

മിഥുന്‍ ചക്രവര്‍ത്തിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്ന്. ചിത്രത്തില്‍ തെരുവുകലാകാരന്റെ വേഷത്തിലാണ് താരം എത്തിയത്. ബബ്ബര്‍ സുഭാഷ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത് 1982ലായിരുന്നു. ഇന്ത്യയില്‍ മാത്രമല്ല ഏഷ്യല്‍ ഭൂഖണ്ഡത്തില്‍ ഒന്നാകെ വന്‍ തരംഗം തീര്‍ക്കാന്‍ ചിത്രത്തിനായി. 100 കോടിക്ക് മേലെയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫിസ് കളക്ഷന്‍.

ഷുക്‌നോ ലങ്ക

30 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഇതുവരെ വിജയം നേടാനാവാത്ത മധ്യവയസ്‌കനായ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ റോളിലാണ് മിഥുന്‍ ചക്രബര്‍ത്തി എത്തിയത്. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലേയും സിനിമാജീവിതത്തിലേയും വിജയവും പരാജയവുമെല്ലാമാണ് ചിത്രത്തില്‍ പറയുന്നത്. 2010ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് ഗൗരഭ് പാണ്ഡെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT