Ansiba Hassan, Bhagyalakshmi 
Entertainment

'അവള്‍ അമ്മയില്‍ നിന്ന് പോയിട്ട് 9 വര്‍ഷമായി, അന്നും അന്‍സിബ ഈ സംഘടനയില്‍ ഉണ്ടായിരുന്നല്ലോ?: ഭാഗ്യലക്ഷ്മി

എന്തെ അന്ന് ഈ ചോദ്യം ചോദിച്ചില്ല? അതെല്ലാം പോട്ടെ വ്യക്തിപരമായി ആ സഹപ്രവര്‍ത്തകയെ നിങ്ങള്‍ പോയി കണ്ടോ? സംസാരിച്ചോ?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അമ്മയിലെ വിവാദങ്ങള്‍ മുറുകുന്നതിനിടെ നടി അന്‍സിബയോട് ചോദ്യങ്ങളുമായി ഭാഗ്യലക്ഷ്മി. എന്തുകൊണ്ടാണ് അതിജീവിതയെ തിരികെ അമ്മയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കാതിരുന്നതെന്ന് അന്‍സിബ ശ്വേത മേനോനോട് ചോദിച്ചിരുന്നു. ഇതിനെതിരെയാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. ശ്വേതയുടെ കമ്മിറ്റിക്ക് മുന്‍പുള്ള കമ്മിറ്റിയിലും അന്‍സിബ അംഗമായിരുന്നല്ലോ? എന്തെ അന്ന് ഈ ചോദ്യം ചോദിച്ചില്ല എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്.

അന്‍സിബയുടെ പോരാട്ടത്തെ പൂര്‍ണമായും അംഗീകരിക്കുന്നു. താങ്കളോടൊപ്പം തന്നെയാണെന്ന് വ്യ്ക്തമാക്കിക്കൊണ്ടാണ് ഭാഗ്യലക്ഷ്മിയുടെ ചോദ്യം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

പ്രിയപ്പെട്ട അന്‍സിബ താങ്കളുടെ പോരാട്ടത്തെ ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. ഞാന്‍ താങ്കളോടൊപ്പം തന്നെയാണ്.. ബാധിക്കപ്പെട്ട ഓരോ പെണ്ണിനോടൊപ്പം തന്നെയാണ്. അതുകൊണ്ടാണ് താങ്കളെക്കുറിച്ച് ലക്ഷമിപ്രിയ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് താങ്കളുടെ സംഘടനയിലുള്ളവര്‍ പ്രതികരിക്കാഞ്ഞിട്ട് പോലും ഞാന്‍ പ്രതികരിച്ചത്.. ഞാന്‍ ഒരിക്കല്‍ മാത്രമേ താങ്കളെ പരിചയപ്പെട്ടിട്ടുള്ളു.. പക്ഷെ ഇപ്പോള്‍ താങ്കള്‍ പറഞ്ഞ ഈ വാചകം. 'അതിജീവിതയെ എന്തുകൊണ്ട് തിരിച്ചു കൊണ്ടുവന്നില്ല' അതിപ്പോഴാണോ ഓര്‍ത്തത്.

അവള്‍ A.M.M.A യില്‍ നിന്ന് പോയിട്ട് 9 വര്‍ഷമായി. അവളുടെ പരാതിക്ക് ഉത്തരം കിട്ടാത്തത് കൊണ്ടാണ് അവള്‍ മാറി നിന്നത്. രാജി വെച്ചിട്ടല്ല പോയത്. പിന്നീടാണ് ദാരുണമായ ആ സംഭവം ഉണ്ടായത്.. പലതും അറിയാമായിരുന്നിട്ടും സഹപ്രവര്‍ത്തകര്‍ ഒന്നും അറിയാത്തപോലെ അഭിനയിച്ചു കോടതിയില്‍. അന്നും അന്‍സിബ ഈ സംഘടനയില്‍ ഉണ്ടായിരുന്നല്ലോ? ശ്വേതയുടെ കമ്മിറ്റിക്ക് മുന്‍പുള്ള കമ്മിറ്റിയിലും അന്‍സിബ അംഗമായിരുന്നല്ലോ?

എന്തെ അന്ന് ഈ ചോദ്യം ചോദിച്ചില്ല? അതെല്ലാം പോട്ടെ വ്യക്തിപരമായി ആ സഹപ്രവര്‍ത്തകയെ നിങ്ങള്‍ പോയി കണ്ടോ? സംസാരിച്ചോ? നീച്ചമായ വാക്കുകള്‍ കൊണ്ട് ഈ കമ്മിറ്റി നിങ്ങളെ വേദനിപ്പിച്ചപ്പോള്‍ , അപമാനിച്ചപ്പോള്‍ നിങ്ങള്‍ക്കത് താങ്ങാനായില്ല, നിങ്ങള്‍ പൊട്ടി കരഞ്ഞു, കേസ് കൊടുത്തു. ഓര്‍ത്ത് നോക്കു അന്ന് ആ കാറില്‍ അവള്‍ അപമാനിക്കപ്പെട്ടപ്പോള്‍, അവള്‍ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം.. മുന്‍പില്‍ നില്‍ക്കുന്നത് ശക്തനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അവള്‍ കേസ് കൊടുത്തു, കോടതിയിലും അവള്‍ അപമാനിക്കപ്പെട്ടു.

ആ പെണ്‍കുട്ടിയെ കുറിച്ച്, സഹ പ്രവര്‍ത്തകയെ കുറിച്ച് എന്തേ നിങ്ങളാരും ഓര്‍ത്തില്ല..അവളോടൊപ്പം നിന്നില്ല, അവള്‍ക്ക് വേണ്ടി ഒച്ചയുയര്‍ത്തിയില്ല അവള്‍ക്ക് വേണ്ടി സംസാരിച്ച വരെയും കൂവി ഓടിച്ചു വിട്ടു . അന്ന് തുടങ്ങിയതാണ് ഈ സംഘടനയുടെ വീഴ്ച്ച.. അവളുടെ കണ്ണുനീരിന്റെ ചൂടാണ് ഇന്ന് ഈ സംഘടന അനുഭവിക്കുന്നത്. ഒന്നോര്‍ത്തോളൂ ഇന്ന് 'നിങ്ങളോടൊപ്പം' ആരെങ്കിലും നില്‍ക്കുന്നുണ്ടെങ്കില്‍ അത് എതിരാളി ഉന്നതനല്ലാത്തതുകൊണ്ടാണ് നിങ്ങളുടെ എതിരെ നില്‍ക്കുന്നത് ശക്തനായ സ്വാധീനമുള്ള, ഫാന്‍സ് ഉള്ള ഒരാള്‍ ആയിരുന്നെങ്കില്‍ ആരും നിങ്ങളോടൊപ്പം നില്‍ക്കില്ല. നിങ്ങളുടെ പോരാട്ടമെങ്കിലും വിജയിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

Bhagyalakshmi questions the double standard of Ansiba Hassan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജോലിയില്ല, ജീവനക്കാര്‍ക്ക് ഓഫീസില്‍ കയറാം; കോറോ ഹെല്‍ത്തില്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനം

'ആസൂത്രണത്തില്‍ പങ്കാളി, നേരിട്ടുള്ള നീരീക്ഷണം' പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലഷ്‌കര്‍ മേധാവി ഹാഫിസ് സെയിദ് പ്രതി; എന്‍ഐഎ കുറ്റപത്രം

ഡൽഹി സർക്കാരിൽ ജോലി നേടാം; 1,979 ഒഴിവുകൾ, ഇനി ദിവസങ്ങൾ മാത്രം....

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു |Bhagyathara BT 61 lottery result

'വൈഭവിന് വേണ്ടി സഞ്ജുവിനെ പുറത്താക്കിയത് വിചിത്രം, ഇരുവര്‍ക്കും കളിക്കാമായിരുന്നു'