ബോളിവുഡിൽ നിന്ന് തനിക്ക് അവസരങ്ങൾ വന്നിരുന്നുവെന്നും എന്നാൽ പല കാരണങ്ങൾ കൊണ്ട് തനിക്ക് അതൊന്നും ചെയ്യാനായില്ലെന്നും പറയുകയാണ് നടി ഭാവന. തന്റെ 20 കളിലൊക്കെ ആയിരുന്നെങ്കിൽ തനിക്ക് പിന്നെയുമൊരു സ്പാർക്ക് വന്നേനേ ഹിന്ദിയൊക്കെ ചെയ്യാൻ. ഇപ്പോൾ തനിക്ക് അങ്ങനെയില്ലെന്നും നടി പറഞ്ഞു.
മാത്രമല്ല, തന്റെ കംഫർട്ട് സോണിൽ താൻ ഭയങ്കര ഹാപ്പിയാണെന്നും ഭാവന കൂട്ടിച്ചേർത്തു. ബിന്ദു നായർ ആൻഡ് 30 എൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. "ബോളിവുഡിൽ നിന്ന് ഒരു പ്രൊജക്ടിനായി എന്നെ വിളിച്ചിരുന്നു. ഞാൻ ഹിന്ദി സംസാരിക്കില്ല. കുറച്ചൊക്കെ വായിക്കും കുറച്ചൊക്കെ എഴുതും പക്ഷേ ഞാൻ സംസാരിക്കില്ല.
അപ്പോൾ അവർ വിളിച്ചപ്പോൾ ഞാൻ പോയില്ല. അവർ സിനോപ്സിസ് അയച്ചു തന്നിരുന്നു. അത് വായിച്ചപ്പോൾ ഞാൻ അത്ര കംഫർട്ടബിൾ ആണെന്ന് എനിക്ക് തോന്നിയില്ല കാരക്ടർ ഒക്കെ. പിന്നെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ സമയത്ത്, ഞാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ അംബാസിഡറായിരുന്നു. ആ സമയത്ത് എനിക്ക് മുംബൈയിൽ നിന്ന് ഒരു കോൾ വന്നു. ഓഡിഷന് വരാൻ പറഞ്ഞായിരുന്നു വിളിച്ചത്.
എന്റെ മടി കാരണം ഞാൻ പോയില്ല. ഹിന്ദി സംസാരിക്കാൻ അറിയില്ല എന്ന് പറയുമ്പോൾ എല്ലാവരും എന്നോട് പറയും നിനക്ക് ഇംഗ്ലീഷ്, കന്നഡ, തമിഴ്, തെലുങ്ക് ഒക്കെ അറിയാമല്ലോ. നീ തെലുഗു, കന്നഡ സിനിമകളൊക്കെ ചെയ്യുന്നതല്ലേ. നിന്നെ കൊണ്ട് പറ്റും എന്നൊക്കെ. ഞാൻ എഴുതി എടുത്ത് അങ്ങനെ പഠിക്കുന്നതുമാണ്.
പക്ഷേ എന്തെക്കെയോ കാരണങ്ങൾ കൊണ്ട്, എനിക്ക് മടിയായിട്ട് ഞാൻ പോയില്ല. ഒരു രണ്ട് വർഷം മുൻപ് നവാസുദ്ദീന്റെ ഒരു ചിത്രത്തിൽ നിന്ന് ഓഫർ വന്നു. അതിന്റെ സ്ക്രിപ്റ്റ് ഒക്കെ ഞാൻ വായിച്ചിരുന്നു. അവരും ഓക്കെയായിരുന്നു. എനിക്ക് ഹിന്ദി പഠിപ്പിച്ചു തരാൻ ഒരാളെയൊക്കെ അവർ സെറ്റ് ചെയ്തിരുന്നു.
പക്ഷേ ആ സമയത്ത് വേറെയൊരു പ്രൊജക്ടിന്റെ ഡേറ്റ് കാരണം എനിക്കത് ചെയ്യാൻ കഴിഞ്ഞില്ല. എന്റെയൊരു 20 കളിലൊക്കെ ആയിരുന്നെങ്കിൽ എനിക്ക് പിന്നെയുമൊരു സ്പാർക്ക് വന്നേനേ. ഹിന്ദിയൊക്കെ ചെയ്യാം എന്നൊക്കെ. ഇപ്പോഴൊന്നും സത്യം പറഞ്ഞാൽ എനിക്ക് അങ്ങനെയില്ല.
എന്റെ കംഫർട്ട് സോണിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്. മലയാളത്തിലാണെങ്കിൽ പോലും കുറേ സമയമെടുത്താണ് ഞാൻ കഥ കേൾക്കുന്നത്. കേട്ട് എനിക്ക് അത്രയും ഇഷ്ടപ്പെട്ടാൽ മാത്രമേ ചെയ്യാം എന്ന് പറയുകയുള്ളൂ. എനിക്ക് ഒരു തരത്തിലുമുള്ള ഓട്ടപ്പാച്ചിലിനോട് താല്പര്യമില്ല".- ഭാവന പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates