ഛത്രപതി സംഭാജി മഹാരാജിന്‍റെ ജീവിതം ആസ്പദമാക്കിയെത്തുന്ന ചിത്രമാണ് ഛാവ. വിക്കി കൗശൽ ആണ് സംഭാജി മഹാരാജ് ആയി ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിനെതിരെ മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്ത് രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ വിക്കി കൗശലും രശ്മിക മന്ദാനയും ഒന്നിച്ചുള്ള നൃത്ത രംഗമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
നൃത്തരംഗം ഒഴിവാക്കണമെന്നും ചിത്രം ചരിത്രകാരന്മാരും പണ്ഡിതരും പരിശോധിച്ച ശേഷമേ പുറത്തിറക്കാവൂ എന്നും മന്ത്രി പറഞ്ഞിരുന്നു. സംഭവം വിവാദമായി മാറിയതോടെ വിക്കി കൗശലും രശ്മിക മന്ദാനയും അഭിനയിക്കുന്ന വിവാദ നൃത്തരംഗം സിനിമയിൽ നിന്ന് നീക്കം ചെയ്തതായി സംവിധായകൻ ലക്ഷ്മൺ ഉടേക്കർ അറിയിച്ചു. ചരിത്രപരമായ കൃത്യത ഉറപ്പാക്കാനായി ജനുവരി 29 ന് ചരിത്രകാരന്മാർക്കായി പ്രത്യേക പ്രീമിയർ ഷോയും ഒരുക്കിയിട്ടുണ്ടെന്ന് സംവിധായകൻ പറഞ്ഞു.
'ചിത്രത്തില്‍ ഛത്രപതി സംഭാജി മഹാരാജ് ഡാന്‍സ് ചെയ്യുന്നതായി കാണിക്കുന്നു. സംവിധായകന്‍ ഈ ഭാഗം ഒഴിവാക്കണം. ചരിത്രകാരന്മാരേയും പണ്ഡിതരേയും ചിത്രം കാണിക്കണം. അവര്‍ എതിര്‍പ്പ് അറിയിച്ചാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ല', എന്നായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ ഉദയ് സാമന്ത് പ്രതികരിച്ചത്. ഇതിന് തൊട്ടുമുമ്പ് ചിത്രത്തെക്കുറിച്ച് മന്ത്രി മറ്റൊരു പ്രതികരണം പങ്കുവെച്ചിരുന്നു. ഛത്രപതി സംഭാജിയെക്കുറിച്ച് സിനിമ നിര്‍മിക്കപ്പെടുന്നത് സന്തോഷകരമായിരുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
സംഭാജിയുടെ ചരിത്രം ലോകത്തിന് പരിചയപ്പെടുത്താന്‍ ഇത്തരം പരിശ്രമങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ചിത്രത്തില്‍ എതിര്‍ക്കപ്പെടേണ്ട ചില സീനുകള്‍ ഉണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. സംഭാജിയുടെ യശസ് കളങ്കപ്പെടുത്തുന്ന ഒന്നും വെച്ചുപൊറുപ്പിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. ചിത്രം കണ്ട ശേഷമായിരിക്കും മറ്റ് നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 14 നാണ് തിയറ്ററുകളിലെത്തുക. 1681 കാലഘട്ടത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എആര്‍ റഹ്മാനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates