മരിക്കുവോളം ശ്രീനിവാസൻ രാജാവിനെപ്പോലെ ജീവിച്ച് പോയ ആളാണെന്ന് അദ്ദേഹത്തിന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ. ഇതിനപ്പുറത്തേക്ക് മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാനും അദ്ദേഹത്തിന് ഇനിയൊന്നും ബാക്കിയില്ലെന്നും ധ്യാൻ പറഞ്ഞു. അതോടൊപ്പം അച്ഛൻ പോയതിന് ശേഷം ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെക്കുറിച്ചും ധ്യാൻ പങ്കുവച്ചു.
വൺ ടു ടോക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. "കാലം എത്ര കഴിഞ്ഞാലും അച്ഛനില്ല എന്നത് ഉൾക്കൊള്ളുക എന്നല്ലില്ലോ. കാലമെത്ര ആയിക്കോട്ടെ, ഇത്രയും നാൾ നമ്മുടെ ജീവിതത്തിലുണ്ടായ ഒരാൾ നഷ്ടപ്പെടുമ്പോൾ സ്വഭാവികമായിട്ടും ഇതൊരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത ഒരു കാര്യമാണ്. ഉൾക്കൊണ്ട് പോവുക എന്നൊരു സംഭവമില്ല.
ഒരു കാര്യം എന്താണെന്നുവച്ചാൽ അദ്ദേഹം രാജാവിനെ പോലെ ജീവിച്ചു. മരിക്കുവോളം അങ്ങനെ ജീവിച്ച് പോയ ആളാണ്. അസുഖബാധിതനായി എന്നതൊഴിച്ചു കഴിഞ്ഞാൽ ആ നാട്ടിലും മലയാളികളുടെ മനസിലും മരണത്തിന് ശേഷം ആയിക്കോട്ടേ, അങ്ങനെയൊരു ജീവിതം ഉണ്ടായിട്ടുള്ള ആളല്ലേ. ഇതിനപ്പുറത്തേക്ക് മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാനും ഇനിയൊന്നും ബാക്കിയില്ല.
എല്ലാം ചെയ്തു. ഒരു ആയുസിൽ ചെയ്യേണ്ടതൊക്കെ ചെയ്ത് വച്ചിട്ട് പോയ ഒരാളാണ്. വ്യക്തിപരമായി നമുക്കാണ് നഷ്ടം. കാരണം അവസാന കാലമൊക്കെ, ബൈപാസ് കഴിഞ്ഞ സമയത്തൊക്കെ നമ്മൾ വിചാരിച്ചത് കുറച്ചു കാലം കൂടി അച്ഛൻ നമ്മുടെ കൂടെ ഉണ്ടാകുമെന്നാണ്. ചെന്നൈയിലൊക്കെ ഉണ്ടായിരുന്ന സമയത്താണ് ഞങ്ങളൊരുമിച്ച് ഉണ്ടായിരുന്നത്. പിന്നീട് അച്ഛനുമായുള്ള സൗന്ദര്യ പിണക്കമൊക്കെ കഴിഞ്ഞ് വീണ്ടും തിരിച്ചുവരുന്നത് കഴിഞ്ഞ 10 വർഷത്തിനിടയിലാണ്.
കാര്യങ്ങളൊക്കെ ഒന്ന് ശരിയായി വന്നത് 2017-19 കാലഘട്ടത്തിലാണ്. ലൗ ആക്ഷനുമൊക്കെ ചെയ്യുന്നത് അപ്പോഴാണ്. അപ്പോഴേക്കും അച്ഛൻ അസുഖബാധിതനായിരുന്നു. അസുഖം വന്ന് തുടങ്ങിയപ്പോഴേക്കും പഴയ ആൾ അല്ലാതായി മാറി. സംസാരത്തിലും ഒക്കെ മാറി. നമ്മൾ കണ്ടിരുന്ന ഒരാളിൽ നിന്നും നമ്മുടെ കൺമുന്നിൽ ഇങ്ങനെ വീക്ക് ആകുന്നത് കാണുകയാണ്.
കല്ല് പോലെ നിന്നിരുന്ന ഒരാൾ വീക്കായി വീക്കായി പോകുമ്പോൾ അത് നമ്മൾ കാണേണ്ടി വരുമ്പോൾ അദ്ദേഹത്തിനും നമ്മളെ ഫെയ്സ് ചെയ്യുമ്പോൾ അദ്ദേഹത്തിനും ബുദ്ധിമുട്ടാണ്. പരമാവധി ഞാൻ ആശുപത്രിയിൽ പോയി അച്ഛനെ കാണാറില്ല. അങ്ങനെയൊരു രൂപത്തിൽ കാണാതിരിക്കാനാണ് ഞാൻ ശ്രമിക്കാറ്. അമ്മ എന്നെ വിളിച്ചാലും ഞാൻ പോകാറില്ല.
ആ അവസ്ഥയിൽ അച്ഛനെ എന്നെ കാണാൻ താല്പര്യമില്ല എന്നുള്ള എന്റെ തോന്നലും, എനിക്കും പുള്ളിയെ അങ്ങനെ കാണാൻ ഇഷ്ടമല്ലെന്ന തോന്നലും കാരണം ആശുപത്രിയിൽ ഒന്നും പോയിട്ടില്ല. അവസാനം വീണ സമയത്തും ഞാൻ, ആശുപത്രിയിൽ വരുന്നില്ല എന്നാണ് പറഞ്ഞത്. നമ്മളൊന്ന് സെറ്റിലായി ഇനി ഇവരുടെ കൂടെ സമയം ചെലവഴിക്കാം എന്ന് ചിന്തിച്ച് ഇരിക്കുമ്പോഴാണ് സത്യം പറഞ്ഞാൽ അച്ഛൻ നമ്മളെ വിട്ട് പോയത്.
നാലഞ്ച് വർഷമായി സിനിമ ചെയ്യാൻ അവിടെയും ഇവിടെയുമൊക്കെ പോയി നിൽക്കുമ്പോഴും ഓരോ സിനിമയ്ക്ക് പോകുമ്പോഴും, അച്ഛൻ ചോദിക്കും ഏതാ പടം എന്ന് ?. വല്ലപ്പോഴും എനിക്കൊരു പടം. ഞാൻ എന്ത് അഡ്ജസ്റ്റ്മെന്റിനും റെഡിയാണെന്ന് എന്നോട് ഒരു ദിവസം വന്നു പറഞ്ഞിരുന്നു. അച്ഛൻ വയ്യാതെ ഇരിക്കുന്നത് കാണുമ്പോൾ നമുക്കും സങ്കടമാണ്. സത്യം പറഞ്ഞാൽ അവസാന കാലം നമുക്ക് ഒരുമിച്ച് കുറച്ചു സമയം കിട്ടിയില്ല.
മരിക്കുന്നതിന് മുൻപ് ഞങ്ങൾ തമ്മിൽ കണ്ടിട്ട് രണ്ടോ മൂന്നോ ആഴ്ച ആയിരുന്നു. അവസാനം ഞാൻ കാണുന്നത് അപ്പോഴാണ്. ആശുപത്രിയിലായിരുന്നപ്പോഴും തൊട്ടടുത്തുണ്ടെങ്കിലും ആ അവസ്ഥയിൽ എനിക്ക് കാണാൻ പറ്റില്ല. നല്ല വേദനയുണ്ട്, വരണമെന്ന് അമ്മ പറയുമ്പോഴും ഞാൻ വീട്ടിൽ വരുമ്പോൾ കണ്ടോളാം എന്ന് പറഞ്ഞു. പിന്നെ വീട്ടിൽ വന്ന് രണ്ടാമത്തെ ദിവസമാണല്ലോ മരിക്കുന്നത്.
സെറ്റിൽ ആയി ഇനി ഇവരോടൊപ്പം കുറച്ചു വർഷം ജീവിക്കാം എന്ന് വിചാരിച്ചപ്പോൾ അത് കിട്ടിയില്ല. എന്റെ മോളെയൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. പേരക്കുട്ടികൾക്കൊപ്പം ചെലവഴിക്കാനുള്ള അവസരമൊന്നും അദ്ദേഹത്തിന് കിട്ടിയില്ല എന്നൊരു സങ്കടവുമുണ്ട്. ഞാൻ പറഞ്ഞു വരുന്നത്, ഈ സമയത്ത് ഇന്നത് ചെയ്യാം എന്ന് പറഞ്ഞ് മാറ്റി വച്ചാൽ അത് നടക്കില്ല.
അവസാനകാലം എല്ലാ തിരക്കും മാറ്റിവച്ച് ഒരു സമയം വരും ആ സമയത്ത് നമ്മുടെ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാം എന്ന് വിചാരിക്കുന്ന ഒരു സമയം ഇല്ല. അങ്ങനെയൊരു സമയം ഇല്ല. അപ്പോഴേക്കും അവർക്ക് ആരോഗ്യപ്രശ്നങ്ങളും വയ്യാഴികയുമൊക്കെ ഉണ്ടാകും. പിന്നെ നമ്മളെ വിട്ട് പോകും. അച്ഛന്റേത് പെട്ടെന്നുള്ള ഒരു വിയോഗമായിരുന്നു". - ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates