Pallichattambi 
Entertainment

ആദ്യ സിനിമയില്‍ പീഡനത്തിനെതിരെ പ്രസംഗം; ഇപ്പോഴിതാ 'തമാശ ബിജിഎം' ഇട്ട് റേപ്പ് സീന്‍; 'പള്ളിച്ചട്ടമ്പി'യ്ക്ക് വിമര്‍ശനം

പീഡന രംഗം തമാശ ബിജിഎമ്മും റെട്രോ ഗാനവും ഉള്‍പ്പെടുത്തിയുമാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഒരു സംഘം പുതുമുഖങ്ങളുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന സംവിധായകനാണ് ഡിജോ ജോസ് ആന്റണി. 2018 ല്‍ പുറത്തിറങ്ങിയ കാമ്പസ് ചിത്രം ക്വീന്‍ ആയിരുന്നു ആദ്യ ചിത്രം. കാമ്പസ് ചിത്രത്തിന്റെ തമാശയും ഓളവുമൊക്കെയായി പോയ ആദ്യ പകുതിയില്‍ നിന്നും രണ്ടാം പകുതിയിലേക്ക് എത്തിയപ്പോഴും വളരെ തീവ്രമായ കോര്‍ട്ട് റൂം ഡ്രാമയായി മാറുകയായിരുന്നു ക്വീന്‍.

ക്വീനിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും കണ്‍സെന്റിനെക്കുറിച്ചുമൊക്കെയുള്ള ഡയലോഗുകള്‍ വലിയ പ്രശംസ നേടിക്കൊടുത്തു. പിന്നാലെ ഡിജോ ചെയ്ത ജനഗണ മനയും സമാന രംഗങ്ങളുള്ളതായിരുന്നു. ഈ ചിത്രത്തിലും സ്ത്രീ പീഡനവും നീതിയുമൊക്കെ വിഷയമായിരുന്നു. പൃഥ്വിരാജ് നായകനായ ജനഗണമനയും കോര്‍ട്ട് റൂം ഡ്രാമയായിരുന്നു.

രണ്ട് ചിത്രങ്ങളിലൂടെ കയ്യടി നേടിയ ഡിജോയുടെ പിന്നാലെ വന്ന രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. ഒടുവില്‍ പുറത്തിറങ്ങിയ പള്ളിച്ചട്ടമ്പി കഴിഞ്ഞ ദിവസമാണ് ഒടിടിയിലെത്തിയത്. ഒടിടിയിലും പള്ളിച്ചട്ടമ്പിയ്ക്ക് കയ്യടികളില്ല. ഇതിനിടെ ചിത്രത്തിലെ ഒരു രംഗം കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. ചിത്രത്തിലെ നായികയായ കയാദു ലോഹര്‍ അവതരിപ്പിച്ച റെബേക്കയുടെ ഇന്‍ട്രോ സീന്‍ ആണ് വിമര്‍ശിക്കപ്പെടുന്നത്.

ഇത്രയും അരോചകമായൊരു രംഗം സമീപകാലത്ത് കണ്ടിട്ടില്ല. അറപ്പുളവാക്കുന്നതെന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകുമെന്നാണ് ഈ രംഗത്തെക്കുറിച്ച് പറയുന്നത്. ജോണി ആന്റണി അവതരിപ്പിക്കുന്ന ആനന്ദന്‍ മുതലാളിയെന്ന കഥാപാത്രം റെബേക്കയെ ജീപ്പില്‍ തട്ടി കൊണ്ടു പോകുന്നതും വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് രംഗം. പിന്നാലെ സൈക്കിളില്‍ വന്ന് ടൊവിനോയുടെ നായകന്‍ രക്ഷിക്കുന്നുമുണ്ട്.

ഈ രംഗം അസഹനീയമാണെന്ന് പറഞ്ഞാലത് കുറഞ്ഞു പോകുമെന്നതാണ് വസ്തുത. പീഡന രംഗം തമാശ ബിജിഎമ്മും റെട്രോ ഗാനവും ഉള്‍പ്പെടുത്തിയുമാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. തമാശ ഡയലോഗുകളും ജോണി ആന്റണിയ്ക്ക് നല്‍കിയിട്ടുണ്ട്. ഇങ്ങനൊരു സീന്‍ ഇന്നത്തെ കാലത്ത് എങ്ങനെ ചിന്തിക്കാന്‍ സാധിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇന്നത്തെ കാലത്ത് മാത്രമല്ല, ഒരുകാലത്തും ഇതുപോലൊരു രംഗം ചിത്രീകരിച്ച് കണ്ടിട്ടുണ്ടാകില്ല.

ക്വീനില്‍ സ്ത്രീ പീഡനത്തിനെതിരെ ഘോര ഘോര പ്രസംഗിക്കുകയും കണ്‍സെന്റിനെക്കുറിച്ച് വാചാലനാവുകയും ചെയ്ത സംവിധായകന്‍ തന്നെയാണോ ഈ സീനൊരുക്കിയതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇപ്പോഴും റേപ്പില്‍ ജോക്ക് കണ്ടെത്താന്‍ ശ്രമിക്കുന്നവരോട് എന്ത് പറയാനെന്നാണ് നിസ്സഹായരായ സിനിമാസ്വാദകര്‍ ചോദിക്കുന്നത്. ചിത്രത്തിലെ നായകനായ ടൊവിനോ തോമസിനും ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Dijo Jose Antony gets called out for presenting rape as joke in Pallichattambi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ പൊട്ടിച്ചത് 1200 പേട്രിയറ്റ് മിസൈലുകള്‍! ആവനാഴി കാലിയായി അമേരിക്ക? ആക്രമണം നിര്‍ത്താന്‍ കാരണമെന്ത്?

ന്യൂനമര്‍ദ്ദം തീവ്രമായി, നാളെ കരയില്‍ പ്രവേശിക്കും; വ്യാഴാഴ്ച വരെ ശക്തമായ മഴ, ജാഗ്രത

ലോണ്‍ എടുക്കാന്‍ പോകുകയാണോ?, കെഎസ്എഫ്ഇ ചിട്ടി ഒന്ന് പരീക്ഷിച്ചൂടേ?; അറിയേണ്ടതെല്ലാം

പത്തുവര്‍ഷം കൊണ്ട് പണം ഇരട്ടിയാക്കാം; പോസ്റ്റ് ഓഫീസ് സ്‌കീം പ്ലസ് സ്ഥിര നിക്ഷേപം, അറിയാം വേറിട്ട പ്ലാന്‍

'81 റണ്‍സ്', വൈഭവിന്റെ വണ്ടര്‍ ബാറ്റിങ്; 'വൈറ്റ് വാഷ്' പ്രതീക്ഷയിൽ ഇന്ത്യ