വരുൺ പ്രഭാകറിന്റെ കൊലപാതകത്തിന് പിന്നിൽ ഒരു തുമ്പും പൊലീസിന് ഇത്രയും വർഷമായിട്ട് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. കോൺസ്റ്റബിൾ സഹദേവൻ തന്ത്രങ്ങളൊക്കെ പയറ്റിയെങ്കിലും ജോർജുകുട്ടിയുടെ ബുദ്ധിസാമർഥ്യത്തിന്റെ മുന്നിൽ തോറ്റു പോകുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം വരുണിന്റെ കൊലപാതകം വീണ്ടും ചർച്ചയാകുകയാണിപ്പോൾ.
ഐജി ഗീത പ്രഭാകർ രാജിവച്ചതോടെ ഈ കേസ് അന്വേഷിക്കാനെത്തിയത് ഐജി തോമസ് ബാസ്റ്റിനായിരുന്നു. ജോർജുകുട്ടി ആരാണ്, അയാളുടെ കാലിബർ എന്താണ് എന്ന് കൃത്യമായി മനസിലാക്കിയ ഒരേ ഒരാളും ഒരുപക്ഷേ ഐജി തോമസ് ബാസ്റ്റിനായിരിക്കും. നടൻ മുരളി ഗോപിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഒരു നടനെന്ന അതിരുകൾ ഭേദിച്ച്, നോട്ടത്തിലും ഭാവത്തിലും ചലനത്തിലും പൂർണമായും കഥാപാത്രമായി മാറിയ മുരളി ഗോപി പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണിപ്പോൾ. ഇപ്പോഴിതാ മുരളി ഗോപിയെ ദൃശ്യത്തിലേക്ക് കൊണ്ടുവന്നതിനേക്കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
"ആ കഥാപാത്രത്തിന് ഒരു ഫ്രഷ് ഫീൽ കിട്ടാൻ വേണ്ടിയാണ് മുരളിയിലേക്ക് പോയതെന്ന് ജീത്തു ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആ കഥാപാത്രത്തിനായി ഒരുപാട് പേരുണ്ടായിരുന്നു. അതിൽ നിന്ന് ഒരു ഫ്രഷ് ഫീൽ കിട്ടാൻ വേണ്ടി മുരളിയിലേക്ക് പോയതാണ്.
ഇപ്പോൾ ഒരു കാരക്ടറിന് വേണ്ടി ലിസ്റ്റ് എടുക്കുമ്പോൾ കുറേ ഓപ്ഷൻസ് എടുക്കും. ഒരു ആർട്ടിസ്റ്റിനെ നമ്മൾ സമീപിക്കുമ്പോൾ അവർക്ക് ഡേറ്റ് ഇല്ലെങ്കിൽ എന്ത് ചെയ്യും, ലീഡ് ആക്ടർ അല്ലെങ്കിൽ. മുരളി ഗോപിയുടെ പേര് നമ്മുടെ ചർച്ചകളിൽ വന്നപ്പോൾ ഒരു ഫ്രഷ് ഫീൽ തോന്നി.
അങ്ങനെയാണ് അദ്ദേഹത്തിലേക്ക് പോകുന്നത്".- ജീത്തു ജോസഫ് പറഞ്ഞു. അതേസമയം മെയ് 21 ന് തിയറ്ററുകളിലെത്തിയ ദൃശ്യം 3 യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദൃശ്യം 3യിലെ മുരളി ഗോപിയുടെ പല ഡയലോഗുകളും ഇപ്പോൾ ചർച്ചയാക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates