തമിഴ് സൂപ്പർ താരം വിക്രം തന്റെ ക്ലാസ്മേറ്റ് ആയിരുന്നുവെന്ന് കേരള കോൺഗ്രസ് (എം) ചെയർമാനും പാലായിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ ജോസ് കെ മാണി. വിക്രമിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ഇപ്പോഴും തങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
അതോടൊപ്പം തമ്മിൽ കാണുമ്പോൾ സിനിമയെ കുറിച്ചൊന്നും ചർച്ച ചെയ്യാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാറ്റ് വിത്ത് ഭക്തൻ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി. "വിക്രമും ഞാനും സഹപാഠികളായിരുന്നു. സ്‌കൂളിലും കോളജിലും ഒന്നിച്ചായിരുന്നു. അദ്ദേഹം ഒരു ഗ്രേറ്റ് പേഴ്‌സണായിരുന്നു.
ഞങ്ങള്‍ തമ്മില്‍ കൂടുന്ന സമയത്ത് സിനിമയെ കുറിച്ചൊന്നും ചര്‍ച്ച ചെയ്യാറില്ല. എവിടെ ആക്ട് ചെയ്തു ആരുടെ കൂടെ അഭിനയിച്ചു എന്നൊന്നും ചോദിക്കാറില്ല. സ്കൂളിലെ കാര്യങ്ങൾ ഇങ്ങനെ സംസാരിച്ചു കൊണ്ടേയിരിക്കും. അങ്ങനെയൊരു നല്ല ബന്ധമാണ് അദ്ദേഹവുമായിട്ടുള്ളത്. മലയാളത്തിൽ ചെറിയ റോളുകളിലൂടെ വന്നതാണ്.
പക്ഷേ തമിഴ്നാട്ടിൽ ഹീറോയായി. ഇപ്പോൾ മകൻ അഭിനയിക്കാൻ തുടങ്ങി. ഇപ്പോഴും ഞങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ക്ലാസിലായിരുന്നു. മദ്രാസ് ലെയോള കോളജിലാണ് ഞാൻ പഠിച്ചത്. അവിടെയും അദ്ദേഹം എന്റെ ബാച്ച് മേറ്റായിരുന്നു. ആ ഒരു ബന്ധം എപ്പോഴും കാത്തു സൂക്ഷിച്ചു. അദ്ദേഹത്തില്‍ നിന്ന് ഒത്തിരി കാര്യങ്ങള്‍ പഠിക്കാനുണ്ട്.
അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിക്രം എന്നല്ല ജോണ്‍ കെന്നഡി എന്നാണ്. തമിഴ്‌നാട്ടില്‍ പോകുമ്പോള്‍ പേരൊക്കെ മാറി മാറി വരൂലോ, അപ്പോള്‍ അവിടുത്തെ ക്രൗഡിന് ഇഷ്ടപ്പെട്ട പേര് എന്ന രീതിയിലായിരിക്കാം വിക്രം എന്നിട്ടത്. സിനിമയോട് അദ്ദേഹത്തിന് തീവ്രമായൊരു പാഷനുണ്ട്. അതിപ്പോഴും ഞാൻ ഓർക്കുന്നുണ്ട്.
ഞങ്ങള്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു തവണ ഐഐടിയുടെ ഡ്രാമ ഉണ്ടായിരുന്നു. ആ ഡ്രാമ കഴിഞ്ഞ് അദ്ദേഹം ബൈക്കില്‍ വരുമ്പോള്‍ ഒരു അപകടം നടന്നു. അദ്ദേഹത്തിന്റെ കാല്‍ ഒടിഞ്ഞ് മുറിച്ചു കളയേണ്ട രീതിയിലേക്ക് ഒക്കെ ആയി. ഒന്നര വര്‍ഷം അദ്ദേഹം ആശുപത്രിയിൽ കിടന്നു. ആശുപത്രിയിൽ നമ്മൾ കാണാൻ ചെല്ലുമ്പോഴും അദ്ദേഹത്തിന്റെ സിനിമയോടുള്ള ഒരു സമർപ്പണം നമുക്ക് കാണാമായിരുന്നു.
ഞാൻ അഭിനയിക്കും എന്ന് ആശുപത്രിയിൽ വച്ച് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹം അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ കാലിന്റെ ചലനങ്ങൾ നോക്കിയിൽ നമുക്കത് അറിയാൻ പറ്റും. ഇപ്പോഴും അദ്ദേഹത്തോട് നല്ല ബന്ധമാണ്, നല്ലൊരു വ്യക്തിയാണ് അദ്ദേഹം".- ജോസ് കെ മാണി പറഞ്ഞു.
വീര ധീര സൂരൻ ആണ് വിക്രമിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ചിയാൻ 63 ആണ് വിക്രമിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ബോഡി രാജ്കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates