വിവിധയിടങ്ങളിൽ നിന്ന് വൻതോതിൽ വിമർശനമുയർന്നതോടെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്റെ പ്രത്യേക ഓഫീസറായി ജ്യോതിഷിയെ നിയമിച്ച തീരുമാനം പിന്‍വലിച്ചിരുന്നു. വിജയ്‌യുടെ വ്യക്തിഗത ജ്യോത്സ്യനും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫിസിൽ 'ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി' ആയി നിയമിക്കാനെടുത്ത തീരുമാനമാണ് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ചത്.
തമിഴ് ജനതയുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ച് മുൻ ബിഗ് ബോസ് താരവും നടിയുമായ ജൂലി രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വിജയ്ക്കെതിരെ ആരോപണവുമായി നടി രംഗത്തെത്തിയത്. മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ 'തട്ടിപ്പിന്' അഭിനന്ദനങ്ങൾ എന്ന് പരിഹസിച്ച് കൊണ്ടാണ് ജൂലി സംസാരിച്ചു തുടങ്ങിയത്.
‘‘അണ്ണാ സൂപ്പർ! നിങ്ങളുടെ ആദ്യത്തെ ഔദ്യോഗികമായ 'അഴിമതി' നിങ്ങൾ നടത്തിക്കഴിഞ്ഞു, അതിന് അഭിനന്ദനങ്ങൾ. ഞങ്ങൾ പെരിയാർ ആശയങ്ങളിൽ വിശ്വസിക്കുന്നവരും സനാതന ധർമത്തിന് എതിരായവരുമാണ്; എങ്കിലും നിങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു.
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതോ പ്രാർഥിക്കുന്നതോ തെറ്റാണെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല, മറിച്ച് ദൈവത്തെ മുൻനിർത്തി കാണിക്കുന്ന കാര്യങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത്. അത് എന്തുതന്നെയായാലും, വളരെ പ്രധാനപ്പെട്ട ഒരു ഔദ്യോഗിക കുറിപ്പ് ഒരു ജ്യോത്സ്യന് നൽകുക വഴി നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെയാണ് ഉയർത്തിപ്പിടിച്ചിരിക്കുന്നത്.
അത് നിങ്ങളുടെ ഇഷ്ടം, പക്ഷേ അദ്ദേഹത്തിനുള്ള ശമ്പളം വരുന്നത് എവിടെ നിന്നാണ് അണ്ണാ ?. അത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ നികുതിപ്പണമല്ലേ".- വിഡിയോയിൽ ജൂലി പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം ഒരിക്കലും ദുർവിനിയോഗം ചെയ്യില്ലെന്ന് തെരഞ്ഞെടുപ്പ് റാലികളിൽ വിജയ് പ്രസംഗിക്കുന്ന പഴയ വിഡിയോയും ജൂലി ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. നടൻ വിജയകാന്തിന്റെ ഭാര്യയും വിരുദാചലം എംഎൽഎയുമായ പ്രേമലത വിജയകാന്തും ഈ വിഷയത്തിൽ വിജയ്‌യ്ക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates