അന്തരിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ അനുശോചിച്ച് നടി കല്യാണി പ്രിയദർശൻ. ബാല്യത്തില്‍ താന്‍ കണ്ട സൗഹൃദങ്ങളാണ് സിനിമലേക്ക് വരാന്‍ പ്രേരിപ്പിച്ചതെന്നും അവരിലൊരാളാണ് ശ്രീനിവാസനെന്നും കല്യാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമക്ക് വലിയ നഷ്ടമാണെന്നും കല്യാണി പറഞ്ഞു.
എന്റെ ചെറുപ്പത്തില്‍ ഞാന്‍ കണ്ട സൗഹൃദങ്ങളാണ് സിനിമയിലേക്ക് വരാനും അച്ഛനെ പോലെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാനും എന്നെ പ്രേരിപ്പിച്ചത്. അവരില്‍ ഒരാള്‍ തീര്‍ച്ചയായും ശ്രീനിവാസനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ആ സിനിമകളെല്ലാം തന്നെ എന്റെ ചുറ്റിലുമെപ്പോഴും ഉണ്ടായിരുന്നു.
സിനിമ തിരഞ്ഞടുക്കാനുള്ള കാരണം അപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഞാന്‍ ഈ വഴി തിരഞ്ഞെടുത്തതിന്റെ കാരണം മനസിലായി. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ എന്റെ കുടുംബത്തിനും മലയാള സിനിമക്കും തീരാനഷ്ടം. ഇതിഹാസത്തിന് ആദാരാഞ്ജലികള്‍- കല്യാണി കുറിച്ചു.
ഞായറാഴ്ച പതിനൊന്ന് മണിയോടെ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സിനിമാ മേഖലയിലെയും രാഷ്ട്രീയ മേഖലയിലെയും പ്രമുഖര്‍ അടക്കം ആയിരക്കണക്കിന് ആളുകളാണ് അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാൻ കണ്ടനാട്ടിലെ വീട്ടിലേക്ക് എത്തിയത്.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ച് ഇന്നലെ രാവിലെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. 48 വര്‍ഷമായി സിനിമാ മേഖലയില്‍ നിറഞ്ഞു നിന്ന ശ്രീനിവാസൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഭാവനകൾ വലുതാണ്. അസുഖബാധിതനായതിനാല്‍ സിനിമയില്‍ നിന്നെല്ലാം രണ്ട് വര്‍ഷത്തോളമായി വലിയ ഇടവേളയിലായിരുന്നു അദ്ദേഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates