തമിഴകത്തെ ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിലൊന്നായിരുന്നു രജനികാന്ത് നായകനായെത്തിയ കൂലി. വൻ താരനിരയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. തുടർച്ചയായ രണ്ട് ഹിറ്റ് സിനിമകൾക്ക് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമായതു കൊണ്ടുതന്നെ പ്രേക്ഷക പ്രതീക്ഷയും ഏറെയായിരുന്നു.
തമിഴ്, തെലുങ്ക്, ഹിന്ദി ഇൻഡസ്ട്രികളിൽ നിന്ന് താരങ്ങളെത്തിയിട്ട് പോലും ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചിരിക്കുകയാണ് ലോകേഷ്. റിലീസിന് പിന്നാലെ ലോകേഷിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇപ്പോഴിതാ, സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷയാണ് വെല്ലുവിളിയായതെന്ന് പറയുകയാണ് ലോകേഷ്. സിനിമയെക്കുറിച്ച് പ്രേക്ഷകർ ഓരോരുത്തർക്കും പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ ലോകേഷ്, അത് ആവശ്യമുള്ളതാണെന്നും അതില്ലെങ്കിൽ താൻ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
"പ്രേക്ഷകരുടെ പ്രതീക്ഷകളെ എനിക്ക് വിമർശിക്കാൻ കഴിയില്ല. കൂലിയെ സംബന്ധിച്ചിടത്തോളം, അതൊരു ടൈം ട്രാവൽ ആയിരിക്കുമെന്നോ അല്ലെങ്കിൽ എൽസിയു ആയിരിക്കുമെന്നോ ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ പ്രേക്ഷകർ അത് പ്രതീക്ഷിച്ചു. അവരുടെ പ്രതീക്ഷകൾക്കൊത്ത് ഞാൻ ഒരിക്കലും കഥകൾ എഴുതില്ല. പ്രതീക്ഷകൾക്കൊത്ത് ഉയരുകയാണെങ്കിൽ അത് നല്ലതാണ്, ഇല്ലെങ്കിൽ ഞാൻ ശ്രമിക്കാം".- ലോകേഷ് പറഞ്ഞു.
"തനിക്ക് മാത്രമല്ല, ഓരോ സൂപ്പർ സ്റ്റാറിനും പ്രതീക്ഷയുടെ ബാധ്യത ഉണ്ടാകുമെന്നും അതിനോട് നീതി പുലർത്തുക എന്നതാണ് ഓരോ സിനിമയുടെയും ഏറ്റവും വലിയ വെല്ലുവിളി"യെന്നും അദ്ദേഹം പറഞ്ഞു.
"കൂലിക്ക് വേണ്ടി താൻ ചിലവഴിച്ചത് 18 മാസമാണ്. ആ സമയം കൊണ്ട് സിനിമയുടെ ഹൈപ്പ് ഒരുപാടു ഉയർന്നുവെന്നും ലോകേഷ് പറയുന്നു. ട്രെയ്‌ലര്‍ റിലീസാകുന്നതിന് മുമ്പ് തന്നെ ഓരോരുത്തരും ടൈം ട്രാവല്‍, എല്‍സിയു പോലുള്ള തിയറികൾ ഉണ്ടാക്കാൻ തുടങ്ങി കഴിഞ്ഞു. അതെല്ലാം എന്നോട് ചോദിക്കുകയും ചെയ്തിരുന്നു.
രജനികാന്തിന്റെ സിനിമ ഇങ്ങനെയാകും, ലോകേഷിന്റെ ചിത്രം ഇങ്ങനെയാകും എന്നെല്ലാം പ്രേക്ഷകർ ചിന്തിച്ചു വച്ചു കഴിഞ്ഞു. ആ പ്രതീക്ഷയെല്ലാം താൻ എങ്ങനെ കുറയ്ക്കുമെന്നും" ലോകേഷ് ചോദിക്കുന്നു. 280 കോടിയാണ് ചിത്രം ഇതിനോടകം ഇന്ത്യയിൽ കളക്ട് ചെയ്തിരിക്കുന്നത്. ആക്ഷൻ എൻ്റർടെയ്നറായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ദേവ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates