കൊച്ചി: അർഹതപ്പെട്ട അംഗീകാരമാണ് നടൻ മോഹൻലാലിനെ തേടിയെത്തിയതെന്ന് നടി മഞ്ജു വാര്യർ. ഏതൊരു മലയാളിയെയും പോലെ താനും സന്തോഷത്തിലാണെന്നും മഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. "ലാലേട്ടന് മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്ക് തന്നെ നമ്മുടെ സ്വന്തമെന്ന് നമ്മളഅ അത്രയും ചേർത്ത് നിർത്തി പറയുന്ന വളരെ കുറച്ചു പേരുകളിൽ ഒന്നാണ് ലാലേട്ടന്റേത്.
ലാലേട്ടന് ഈ അംഗീകാരം അർഹതപ്പെട്ടതാണെന്ന് പറയാനുള്ള ഒരിതു പോലും എനിക്കില്ല. നമുക്ക് എല്ലാവർക്കുമറിയാം, നമ്മുടെ സ്വന്തമാണ് ലാലേട്ടൻ. ലാലേട്ടന് ഇത്രയും വലിയൊരു അംഗീകാരം രാജ്യം സമ്മാനിച്ചതിൽ സിനിമയെ സ്നേഹിക്കുന്ന ഏതൊരു മലയാളിയെയും പോലെ ഞാനും അങ്ങേയറ്റം ആത്മാർഥമായി സന്തോഷിക്കുന്നു, അഭിമാനിക്കുന്നു".- മഞ്ജു വാര്യർ പറഞ്ഞു.
അതേസമയം സിനിമാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തുള്ള നിരവധി പ്രമുഖരാണ് മോഹൻലാലിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഈ മാസം 23 ന് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് മോഹൻലാലിന് അവാര്‍ഡ് സമ്മാനിക്കും. 2023ലെ ഫാല്‍ക്കെ പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്.
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്. വാര്‍ത്ത വിതരണ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. മുൻവർഷത്തെ പുരസ്‌കാരം മിഥുൻ ചക്രവർത്തിക്കായിരുന്നു.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹിബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ ഭാരത സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണിത്. മലയാളിയായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് 2004-ല്‍ ഈ പുരസ്‌കാരം ലഭിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates