ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാർ; അറബിക്കടലിന്റെ സിംഹം തിയറ്ററിലെത്തി. വളരെ ആവേശത്തോടെയാണ് മോഹൻലാൽ ആരാധകർ ചിത്രത്തെ വരവേറ്റത്. ആരാധകർക്കൊപ്പം മരക്കാർ കാണുന്നതിനായി മോഹൻലാൽ നേരിട്ട് തിയറ്ററുകളിൽ എത്തി. സരിത സവിത സംഗീത തിയറ്ററിൽ എത്തിയാണ് താരം ആരാധകർക്കൊപ്പം ചിത്രം കണ്ടത്.
മോഹൻലാലിനൊപ്പം മലയാളത്തിലെ പ്രമുഖരും
ഏറെ പ്രത്യേകതകളുള്ള സിനിമയായതുകൊണ്ടാണ് ചിത്രം കാണാൻ നേരിട്ട് തിയറ്ററിലെത്തിയതെന്ന് മോഹൻലാൽ പറഞ്ഞു. സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, നടൻമാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദൻ, ഹണിറോസ്, സന്തോഷ് കീഴാറ്റൂർ തുടങ്ങി സിനിമ മേഖലയിലെ നിരവധി പ്രമുഖരുെ കൊച്ചി സരിത തിയറ്ററിൽ എത്തി.
4100 സ്ക്രീനുകളിൽ 16,000 ഷോകൾ
ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലായാണ് മരക്കാർ പ്രദർശനത്തിന് എത്തുക. അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രം ദിവസേന 16,000 ഷോകളുണ്ട്. കേരളത്തിലെ 631 സ്ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. റിസർവേഷനിലൂടെ മാത്രമായി ചിത്രം നൂറ് കോടി നേടിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമാണിത്.
മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമാതാക്കളാണ്. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. തിയറ്റർ റിലീസിന് പിന്നാലെ ചിത്രം ഓടിടിയിലും പ്രദർശനത്തിനെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates