അന്തരിച്ച ഗായിക എസ് ജാനകിയെ അനുസ്മരിച്ച് ഗായകൻ എം ജി ശ്രീകുമാർ. സംഗീതത്തിന്റെ രാജ്ഞിയാണ് ജാനകിയമ്മയെന്നും അമ്മയുമായി തനിക്കേറെ അടുപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. "ഞാനൊരു ഷോയിൽ ഇരുന്നപ്പോഴാണ് ഫോൺ കോൾ വന്നത്. എനിക്കത് ഓർക്കാൻ പോലും സത്യം പറഞ്ഞാൽ വിഷമമുണ്ട്. അത്രത്തോളം ഞാൻ സ്നേഹിക്കുന്നു അമ്മയെ.
സാധാരണഗതിയിൽ അമ്മ എന്ന് പറയുമ്പോൾ നമുക്ക് നമ്മുടെ അമ്മയെ അല്ലേ ഓർമ വരുന്നത്. സംഗീതത്തെ ഓർത്ത് കഴിഞ്ഞാൽ, സംഗീതത്തിന്റെ രാജ്ഞിയാണ് ജാനകിയമ്മ. എല്ലാ ഭാഷയിലും. മലയാളത്തിൽ പ്രത്യേകിച്ചും. അമ്മയുടെ അക്ഷരസ്ഫുടത ഇന്നത്തെ തലമുറ കേട്ട് പഠിക്കേണ്ട കാര്യമാണ്. അവർ പാഠുന്ന ഡൈനാമിക്സ്.
ഏത് ഭാഷയിലാണെങ്കിലും അമ്മ പാടിയ പാട്ടുകളൊക്കെ എല്ലാ പാട്ടുകളും നമുക്കൊരു പാഠപുസ്തകമാണ്. ആ ശബ്ദത്തിനെ മറികടക്കാൻ ഇന്ത്യയിൽ വേറൊരു ശബ്ദം വന്നിട്ടില്ല. ആ ശബ്ദം മാത്രമല്ല, അതിന്റെ മോഡുലേഷൻ അതിന്റെ വികാരം അതിന്റെ അക്ഷരസ്ഫുടത ബാക്കി എന്ത് നോക്കി കഴിഞ്ഞാലും ആ അമ്മയുടെ വിനയം. അമ്മയുടെ കൂടെ രണ്ട് മൂന്ന് പടങ്ങളിൽ പാടാനുള്ള ഭാഗ്യം എനിക്ക് കിട്ടി.
ഒരിക്കലും അമ്മ നമ്മളെ വിട്ടു പോകില്ല. അങ്ങനെ ഞാൻ വിശ്വസിക്കുന്നില്ല. ഒരു സംഗീതജ്ഞൻ എന്ന നിലയിൽ എന്റെ ശ്വാസം പോകുന്നതുവരെ അമ്മ എന്റെ നെഞ്ചിലുണ്ട്. വേറൊന്നുമല്ല, അമ്മ പാടിയിരിക്കുന്ന പാട്ടുകൾ... ആ പാട്ടുകൾ ഒരാൾക്കും ഒരിക്കലും റിപ്പീറ്റ് ചെയ്യാൻ പറ്റില്ല. അതിൽ സംശയമില്ല. കാരണം നമുക്കതിനെ ഫോളോ ചെയ്യാം. അമ്മ എങ്ങനെയാണ് പാടിയിരിക്കുന്നത് എന്ന് കേട്ട് പഠിക്കാം.
പുതിയ തലമുറയ്ക്ക് കേട്ട് പഠിക്കാനുള്ള ഒരു പാഠപുസ്തകമാണ് അമ്മയുടെ ആലാപനം. ഓരോ വരിയിലും അമ്മ കൊടുത്തിരിക്കുന്ന വികാരം എന്താണ്, അക്ഷരങ്ങൾക്ക് അനുസരിച്ച്. അവർ ആന്ധ്രയിൽ നിന്ന് വരുന്നതാണ്. എന്നിട്ട് പോലും മലയാളം അത്ര അക്ഷരസ്ഫുടതയോടെ പാടിയിരിക്കുന്നു. എന്ത് പറയാനാണ് പോയി. എല്ലാവരും പോകും ഒരു ദിവസം.
പക്ഷേ അമ്മ പോയി എന്ന് പറയുമ്പോഴേക്ക്, ജാനകിയമ്മയുമായി ഒരുപാട് അടുപ്പമുള്ളയാളാണ് ഞാൻ. എപ്പോഴും വിളിക്കാറുണ്ട്. ഈ അടുത്ത് ഒരു വിഡിയോ കണ്ടപ്പോൾ ഞാനൊരുപാട് സന്തോഷിച്ചു. കൊച്ചുമക്കളോടൊപ്പം ഒരു കുട്ടിയെപ്പോലെ ഇരുന്ന് കളിക്കുകയാണ്. അതൊക്കെ കണ്ടപ്പോൾ ഒരു സന്തോഷം തോന്നിയിരുന്നു.
പെട്ടെന്ന് ഇത് കേട്ടപ്പോൾ എന്ത് പറയണമെന്ന് എനിക്കറിയില്ല. അത്രയ്ക്ക് ഞാൻ തകർന്നു പോയി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. വീണ്ടും ഞാൻ വയലാർ സാർ എഴുതിയ ആ വരി ഞാനോർത്ത് പോവുകയാണ്. ഈ മനോഹര തീരത്ത് തരുമോ അമ്മയ്ക്ക് ഇനിയൊരു ജന്മം കൂടി. ഈ മനോഹര തീരത്ത് തരുമോ അമ്മയ്ക്ക് ഇനിയൊരു ജന്മം കൂടി ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു".- എം ജി ശ്രീകുമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates