Murali Kunnumpurath, Unni Mukundan, Sharaf U Dheen ഫെയ്സ്ബുക്ക്
Entertainment

'കൂടെയുണ്ട് എന്ന് പറയുന്നവർ വളരെ അപൂർവമാണ്, തിരിച്ചുവരവിന്റെ ഏറ്റവും വലിയ ഇന്ധനം ഇതാണ്'; വൈകാരിക കുറിപ്പുമായി മുരളി കുന്നുംപുറത്ത്

ആ സമയത്ത് എന്ത് സംഭവിക്കും, എങ്ങനെ മുന്നോട്ട് പോകും എന്നൊന്നും വ്യക്തമായിരുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'സുമതി വളവ്' എന്ന ചിത്രത്തിന് പിന്നാലെ തനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് നിർമാതാവ് മുരളി കുന്നുംപുറത്ത് തുറന്നു പറഞ്ഞിരുന്നു. ചിത്രം കാരണം തനിക്ക് കോടികളുടെ കടബാധ്യതയുണ്ടായെന്നും ആത്മഹത്യയുടെ വക്കിലാണെന്നും മുരളി വിഡിയോയിലൂടെ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി 'സുമതി വളവി'ന്റെ സംവിധായകൻ അഭിലാഷ് പിള്ള രം​ഗത്തെത്തിയതോടെ വിവാദമായി മാറുകയും ചെയ്തു.

ഇപ്പോഴിതാ ആ വിഷമഘട്ടത്തിൽ ഒപ്പമുണ്ടായിരുന്നവരെ കുറിച്ചും അതിൽ പുറത്തുകടക്കാനായതിനെക്കുറിച്ചും പങ്കുവച്ചിരിക്കുകയാണ് നിർമാതാവ്. സിനിമാ മേഖലയിലെ വിവിധ സംഘടനകളിൽ നിന്നുള്ളവർ, നിർമാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, എന്നെ നേരിൽ പോലും പരിചയമില്ലാത്ത ഒട്ടനവധി ആളുകൾ തുടങ്ങി എല്ലാവരും നൽകിയ പിന്തുണയും സ്നേഹവുമാണ് ഇന്ന് തന്നെ മുന്നോട്ട് നയിക്കുന്ന ശക്തി.

ജീവിതം മുന്നോട്ട് പോകുമ്പോൾ ആളുകളും തങ്ങളുടെ തിരക്കുകൾക്കൊപ്പം മുന്നോട്ട് പോകുമെന്നായിരുന്നു തന്റെ ധാരണ. പക്ഷേ ചില മനുഷ്യർ അങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലായി എന്നും മുരളി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

വേണു കുന്നപ്പിള്ളി, ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ എന്നിവർ ഇടയ്ക്കിടെ തന്നെ വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കുകയും, എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്യുന്നത് തനിക്ക് വാക്കുകൾക്കതീതമായ സന്തോഷവും ആത്മവിശ്വാസവും നൽകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കുറച്ച് ആഴ്ചകൾക്ക് മുൻപ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും വൈകാരികവുമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോയത്. ആ സമയത്ത് എന്ത് സംഭവിക്കും, എങ്ങനെ മുന്നോട്ട് പോകും എന്നൊന്നും വ്യക്തമായിരുന്നില്ല. എന്നാൽ ആ ദിവസങ്ങളിൽ ഞാൻ മനസ്സിലാക്കിയ ഒരു വലിയ സത്യമുണ്ട് - നമ്മൾ കരുതുന്നതിലുപരി മനുഷ്യരുടെ സ്നേഹത്തിനും കരുതലിനും നമ്മെ താങ്ങിനിർത്താൻ കഴിയും എന്ന്.

സിനിമാ മേഖലയിലെ വിവിധ സംഘടനകളിൽ നിന്നുള്ളവർ, നിർമ്മാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, എന്നെ നേരിൽ പോലും പരിചയമില്ലാത്ത ഒട്ടനവധി ആളുകൾ.. എല്ലാവരും നൽകിയ പിന്തുണയും സ്നേഹവുമാണ് ഇന്ന് എന്നെ മുന്നോട്ട് നയിക്കുന്ന ശക്തി.

ജീവിതം മുന്നോട്ട് പോകുമ്പോൾ ആളുകളും തങ്ങളുടെ തിരക്കുകൾക്കൊപ്പം മുന്നോട്ട് പോകുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ ചില മനുഷ്യർ അങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലായി.

പ്രിയപ്പെട്ട വേണു കുന്നപ്പിള്ളി, ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ എന്നിവർ ഇടയ്ക്കിടെ എന്നെ വിളിച്ച് എന്റെ വിശേഷങ്ങൾ അന്വേഷിക്കുകയും, എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്യുന്നത് എനിക്ക് വാക്കുകൾക്കതീതമായ സന്തോഷവും ആത്മവിശ്വാസവും നൽകുന്നുണ്ട്. നല്ല സമയത്ത് നമുക്കൊപ്പം നിൽക്കുവാൻ ഒരുപാട് പേർ ഉണ്ടാകും.

എന്നാൽ ജീവിതം പരീക്ഷിക്കുന്ന നിമിഷങ്ങളിൽ ഒരു മനുഷ്യന്റെ ചുമലിൽ കൈവെച്ച് “ഞങ്ങൾ കൂടെയുണ്ട്” എന്ന് പറയുന്നവർ വളരെ അപൂർവ്വമാണ്. അത്തരത്തിലുള്ള മനുഷ്യരാണ് ഇവർ. അവരുടെ സൗഹൃദത്തിനും കരുതലിനും ഞാൻ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് നന്ദി പറയുന്നു.

ഈ സ്നേഹവും വിശ്വാസവും തന്നെയാണ് എന്റെ തിരിച്ചുവരവിന്റെ ഏറ്റവും വലിയ ഇന്ധനം. നല്ല മനുഷ്യരുമൊത്ത് കൂടുതൽ നല്ല സിനിമകളും പുതിയ യാത്രകളും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ.

എന്നെ വിശ്വസിച്ച, എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും, ഒപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി. തിരിച്ചുവരവ് എന്നത് ഒരു വ്യക്തിയുടെ മാത്രം യാത്രയല്ല. ഒരുപാട് മനുഷ്യരുടെ സ്നേഹവും വിശ്വാസവും ചേർന്നാണ് അത് സാധ്യമാകുന്നത്.

Murali Kunnumpurath heartfelt note on his comeback.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും അതിതീവ്രമഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

'വക്കീല്‍ വെറും പുഴു, 'കൂറ' ! ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ വിമര്‍ശനവുമായി വീണ്ടും അതിജീവിതയുടെ അഭിഭാഷക

കോക്രോച്ച് പാർട്ടിയുടെ പ്രതിഷേധം ഇന്ന്, ചീഫ് ജസ്റ്റിസിന്റെ ലണ്ടനിലെ പരിപാടിക്കിടെ നാടകീയ രംഗങ്ങൾ, ഇന്ന് അതിതീവ്രമഴ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ചീഫ് ജസ്റ്റിസിന്റെ ലണ്ടനിലെ പരിപാടിക്കിടെ നാടകീയ രംഗങ്ങള്‍; പാറ്റ പരാമര്‍ശത്തില്‍ ചോദ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍, അപലപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍- വിഡിയോ

Today's Rashi Phalam June 6|നാളുകളായി കാത്തിരുന്ന ഒരു വാർത്ത ലഭിക്കും, ധനലാഭത്തിന് സാധ്യത

SCROLL FOR NEXT